
മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എ നടത്തിയ നിയമലംഘനം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ ഭരണകൂടം പൂഴ്ത്തി. ചീങ്കണ്ണിപ്പാലയിലെ തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷം മുന്‍പാണ് ഏറനാട് തഹസില്‍ദാര്‍ അന്‍വറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് മുൻപിലുള്ളപ്പോഴാണ് തടയണ നിര്‍മ്മാണത്തെ കുറിച്ചന്വേഷിക്കാന്‍ ഇപ്പോഴത്തെ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി പി വി അന്‍വര്‍ തടയണ നിര്‍മ്മിച്ചതിനെ കുറിച്ച് രണ്ട് വര്‍ഷം മുന്‍പേ പരാതി ഉയര്‍ന്നിരുന്നു. പ്രദേശവാസികളായ നാല് പേര്‍ നല്‍കിയ പരാതിയില്‍ അന്നത്തെ കളക്ടര്‍ ഏറനാട് തഹസില്ർദാറെ അന്വേഷണത്തിന്ചുമതലപ്പെടുത്തിയിരുന്നു. പി വി അന്‍വര്‍ നടത്തിയ നിയമലംഘനങ്ങള്‍ എണ്ണമിട്ട് ചൂണ്ടിക്കാട്ടിയാണ് ഏറനാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ മല ഇടിച്ച് മണ്ണ് നീക്കം ചെയ്തുവെന്നാണ് തഹസില്‍ദാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ ജിയോളജി വകുപ്പിന്‍റെയോ ബന്ധപ്പെട്ട പഞ്ചായത്തിന്‍റെയോ അനുമതി വാങ്ങിക്കാണുന്നില്ലെന്നും മണ്ണിടിച്ചിലിനും, ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശത്ത് പരിസ്ഥിതി വകുപ്പിന്‍റെയും അനുമതി വാങ്ങിയിട്ടില്ലെന്നും പരിസ്ഥിതി ലോല മേഖലയിലെ നിര്‍മ്മാണം ഉടന്‍ പൊളിച്ചുകളയാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും, ഇതിന് തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിന്‍റെ ദുരന്ത നിവരാണ ഫണ്ട് ലഭ്യമാക്കി മൂന്ന് മാസത്തിനകം തടയണ പൊളിച്ച് നീക്കണമെന്നും തഹസില്‍ദാര്‍ പറയുന്നു. ചെലവാകുന്ന തുക പി വി അന്‍വറില്‍ നിന്ന് ഈടാക്കണമെന്നും ഏറനാട് തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
2016 ജനുവരി 15 ന് തഹസില്‍ദാര്‍ അന്വേഷണ റിപ്പോര്‍ട്ട് അന്നത്തെ മലപ്പുറം കളക്ടര്‍ ടി ഭാസ്ക്കരന് കൈമാറി. പക്ഷേ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഇതിനിടെ നിര്‍മ്മാണം വിവാദമായതോടെ ഭൂമി രണ്ടാംഭാര്യയുടെ അച്ഛന്‍റെ പേരിലേക്ക് മാറ്റി എംഎല്‍എ തലയൂരുകയും ചെയ്തു. ടി ഭാസ്ക്കരന് ശേഷം മറ്റ് കളക്ടര്‍മാര്‍ ചുമതലക്കാരായെങ്കിലും പി വി അന്‍വര്‍ സുരക്ഷിതനായിരുന്നു. തടയണ വിവാദം വീണ്ടും തലപൊക്കിയപ്പോഴാണ് പിഡബ്ല്യുഡി, ഇറിഗേഷന്‍, മൈനിംഗ് ആന്‍റ് ജിയോളജി തുടങ്ങിയ വകുപ്പുകളെ അന്വേഷണത്തിന് ഇപ്പോഴത്തെ കളക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പി വി അന്‍വറിനെതിരായ ശക്തമായ റിപ്പോര്‍ട്ട് ഫയലില്‍ ഇരിക്കുമ്പോഴാണ് ഈ നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam