
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ.കെ.എം. അബ്രഹാമിനെ നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അബ്രഹാം. അദ്ദേഹത്തിന് 2017 ഡിസംബര്‍ 31 വരെ കാലാവധിയുണ്ട്. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലാണ് അബ്രഹാമിന്റെ നിയമനം. നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മറ്റ് പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കോട്ടയം കലക്റ്ററായി ബി എസ് തിരുമേനിയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഗ്രാമവികസന കമ്മീഷണറാണ് തിരുമേനി.
പരീക്ഷാ കമ്മീഷണറുടെ ചുമതല എം.എസ് ജയയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു.
ജലവിഭവ വകുപ്പില്‍നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച എസ് രമയെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്റ്റ്രക്‍ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്റെ പുനരുദ്ധാരണവും ശമ്പളപരിഷ്കരണവും സംബന്ധിച്ച ശുപാര്‍ശകള്‍ ധനവകുപ്പിന്റെ നിബന്ധനകള്‍ക്കു വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു.
നഗരസഭ-മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടിജന്റ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് നടത്തുന്നതിന് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി എ. രാജേഷിനെ (കളമശ്ശേരി) നിയമിക്കാന്‍ തീരുമാനിച്ചു.
സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പബ്ലിക്‍ ഹെല്‍ത്ത് ലാബ് സജ്ജമാക്കുന്നതിന് 10 തസ്തികകള്‍ സൃഷിക്കാന്‍ തീരുമാനിച്ചു.
ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പന ശാലകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഹെല്പര്‍-സെയില്‍സ്മാന്‍ തസ്തികയില്‍ 300 പേരെ എംപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam