
കോട്ടയം: ഒമ്പതുവയസ്സുകാരിയുടെ പിറന്നാള്‍ പായസം മതവിശ്വാസം ഹനിക്കുമെന്ന് ആരോപിച്ച് നിരസിച്ച് ക്രിസ്തീയ സഭയ്ക്ക് കീഴിലെ സ്‌കൂള്‍. അമ്പലത്തിലെ പായസമായതിനാല്‍ തന്‍റെ കുട്ടിയുടെ പിറന്നാള്‍ മധുരം അദ്ധ്യാപകരും സഹപാഠികളും നിരസിച്ചത് ചൂണ്ടിക്കാട്ടി പിതാവ് തന്നെയാണ് സംഭവം ഫേസ്ബുക്ക് വഴി പുറത്തറിയിച്ചത്.
ബൈജു സ്വാമി എന്ന വ്യക്തിയാണ് നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കുണ്ടായ അനുഭവം വിശദീകരിച്ച് പോസ്റ്റിട്ടത്.
മകള്‍ കരഞ്ഞു കൊണ്ട് വീട്ടിലെത്തിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്ന് ബൈജു പറഞ്ഞു. ഈ സ്‌കൂള്‍ കോട്ടയം രൂപതയുടെ കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.
പഠിപ്പിക്കുന്നവരില്‍ സിംഹ ഭാഗവും ക്രിസ്ത്യന്‍ പശ്ചാത്തലം ഉള്ളവരാണ്. അമ്പലത്തിലെ പായസം അവരുടെ മത വിശ്വാസത്തെ ഹനിക്കുന്നത് കൊണ്ടാണ് അവര്‍ കഴിക്കാത്തതത്രേ.
ഒരു ഹിന്ദു ടീച്ചര്‍ മാത്രമാണ് മകള്‍ നല്‍കിയ പായസം കഴിച്ചത്. കൊതിയുണ്ടായിരുന്നിട്ടും വിലക്ക് കാരണം മറ്റു സമുദായത്തിലെ കുട്ടികള്‍ കഴിച്ചില്ല. കുട്ടികളെ വീട്ടുകാര്‍ വിലക്കിയതാവാം കാരണമെന്നും ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
എന്റെ ഏക മകൾ 9 വയസുകാരിയും ഒരു കോൺവെന്റ് സ്‌കൂളിൽ 4 ആം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമാണ്. അവൾ വളരെ അഗ്രസീവ് ആയ വായടിയായതു കൊണ്ട് സ്‌കൂളിൽ പ്രിൻസിപ്പൽ മുതൽ പ്യൂൺ വരെ ഉള്ളവരുടെ "സുഹൃത്താണ്". ഇന്നലെ ഞാൻ ഒരു യാത്ര കഴിഞ്ഞു രാത്രി വൈകി വീട്ടിൽ എത്തിയപ്പോളും മകൾ കരഞ്ഞു കൊണ്ട് ആഹാരം കഴിക്കാതെ ഇരിക്കുകയായിരുന്നു. ഭാര്യയോട് കാര്യം അന്വേഷിച്ചപ്പോൾ ഭാര്യ പൊട്ടിത്തെറിക്കുന്നു. സംഭവം ഇങ്ങനെ.
മിനിഞ്ഞാന്ന് മകളുടെ 9 വയസു തികയുന്ന കർക്കിടകത്തിലെ പൂരം ആയിരുന്നു. ഭാര്യയും മകളും കൂടി അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ കുറെ പൂജകളും അന്നദാനവും കുറെ അധികം കിട്ടുന്ന ആറുനാഴി,കൂട്ട് പായസം എന്ന് വിളിക്കുന്ന അതീവ രുചിയുള്ള പായസവും ഒക്കെ ഉണ്ടാക്കിയിരുന്നു. അന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ആ പായസം വീട്ടിൽ എത്തിച്ചിരുന്നു. ഇന്നലെ മകൾ ആ പായസത്തിൽ കുറെ അധികം സ്‌കൂളിൽ അവളുടെ ക്‌ളാസ് മേറ്റുകൾക്കും അധ്യാപകർക്കും കൊടുക്കാനായും സ്വീറ്റ്സും ഒക്കെ വാങ്ങി കൊണ്ട് പോയിരുന്നു. അത് അവൾ വിതരണം ചെയ്തപ്പോൾ ഒരു ടീച്ചർ ഒഴികെ പ്രിൻസിപ്പൽ അടക്കം എല്ലാവരും കഴിക്കാതെ ഇരുന്നാണ് മകളുടെ കരച്ചിലിന് കാരണം. അതിലെന്താണ് കരയുന്നത് എന്ന് ചോദിച്ചപ്പോളാണ് ഭാര്യയുടെ ചിന്തോദീപകമായ മറുപടി എന്നെ ഭൂമിയിലേക്ക് തിരിച്ചെത്തിച്ചത്. അവൾ പറഞ്ഞ വസ്തുത എന്നെ കേരളത്തിന്റെ അടിസ്ഥാനമായ ഒരു നീറുന്ന യാഥാർഥ്യത്തിലേക്ക് ക്രഷ് ലാൻഡ് ചെയ്യിച്ചു. ഈ സ്‌കൂൾ കോട്ടയം രൂപതയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒന്നാണ്. പഠിപ്പിക്കുന്നവരിൽ സിംഹ ഭാഗവും ക്രിസ്ത്യൻ പശ്ചാത്തലം ഉള്ള ആളുകളും. അമ്പലത്തിലെ പായസം അവരുടെ മത വിശ്വാസത്തെ ഹനിക്കുന്നത് കൊണ്ടാണ് അവർ കഴിക്കാത്തതത്രേ. എനിക്ക് ആ വാദം അത്ര ശെരിയായി തോന്നാത്തത് കൊണ്ട് ഞാൻ ഭാര്യയോട് താത്വിക ലൈനിൽ ഒരു ടീച്ചർ കഴിച്ചല്ലോ എന്ന് വാദിച്ചു. അപ്പോൾ അവൾ പറഞ്ഞ മറുപടി സത്യമല്ല എന്ന് വാദിക്കാൻ എനിക്കാവില്ല. പായസം വാങ്ങിയ ഏക ടീച്ചർ ഹിന്ദു ആണെന്നും ഭാര്യയുടെ സുഹൃത്താണെന്നും എന്താണുണ്ടായതെന്നു എന്റെ ഭാര്യ വിളിച്ചു ചോദിക്കുകയും ചെയ്തത്രേ. ഇനി പറയുന്ന കാര്യമാണ് എന്നെ കേരളത്തിന്റെ യെതാർത്ഥ അവസ്ഥ ബോധ്യപ്പെടുത്തിയത്. ക്‌ളാസിൽ അവൾ കുട്ടികൾക്ക് കൊടുത്ത പായസം പോലും ഇത് പോലെ കൊതിയുണ്ടെങ്കിലും മറ്റു സമുദായത്തിലുള്ള കുട്ടികൾ കഴിച്ചില്ല അത്രേ. അവരെ വീട്ടുകാർ ഇത് പോലെ വിലക്കിയിട്ടുണ്ടത്രെ !!!
ഫേസ് ബുക്കിലൂടെ മതേതരത്വം ഹോമിയോ മരുന്ന് പോലെ രോഗാതുരമായ സമൂഹത്തിനു വിളമ്പുന്ന ഒരു മതേതര വാദി ആയ എനിക്ക് ഇതൊരു റിയാലിറ്റി ചെക്ക് ആയിരുന്നു. വർഗീയത എന്ന വിഷം അടുത്ത തലമുറയിലും കുത്തി വെയ്ക്കുന്ന ഇത്തരം സ്‌കൂളുകൾ എന്തിനു വേണം എന്നാണ് ഞാൻ ആലോചിച്ചത്. നമ്മളോ നശിച്ചു ,അടുത്ത തലമുറ എങ്കിലും മനുഷ്യത്വമുള്ള കാഴ്ചപ്പാടോടെ ജീവിക്കാനാവശ്യമായ കാര്യം പറഞ്ഞു കൊടുത്തു കണ്ണ് തുറക്കേണ്ട സ്ഥാപനങ്ങൾ അല്ലെ സ്‌കൂളുകൾ ? കാരുണ്യം എന്നൊക്കെ സാധാരണക്കാരെ ഉത്‌ബോധിപ്പിച്ചു മനുഷ്യന് വേണ്ടി കുരിശിലേറിയ യേശുവിന്റെ പേരിൽ ളോഹ ധരിച്ചു നടക്കുന്ന കുറെ ആഭാസന്മാർ അടുത്ത തലമുറയെ പോലും വിഷ വിത്തുകൾ ആക്കാനുള്ള ട്രെയ്നിങ് അല്ലെ കൊടുക്കുന്നത്.
ഞാൻ എന്റെ ഫേസ് ബുക് സുഹൃത്തുക്കളോട് ഇവിടെ ചോദിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ആരോടാണ് പരാതിപ്പെടേണ്ടത്? സാഹചര്യം മുതലെടുക്കാൻ വന്നു എന്നിൽ വിഷം കുത്തിവയകാനുള്ള ശ്രെമം വേണ്ട. അവർ കുഴിക്കുന്ന കുഴിയിൽ അടുത്ത തലമുറ വീഴാതെ ഇരിക്കാനുള്ള ശ്രെമം ആണ് എന്റേത്. ക്രിയാത്മകമായ മറുപടി ഉണ്ടാവണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam