
അഹമ്മദാബാദ് : ആവശ്യത്തിന് വിദ്യാര്‍ത്ഥികളെ കിട്ടാതായപ്പോള്‍ വന്‍ ഓഫറുകളുമായി ഗുജറാത്തിലെ എഞ്ചിനീയറിങ് കോളജ് മാനേജുമെന്‍റുകള്‍. ഇക്കണോമിക് ടൈംസ് ആണ് ഗുജറാത്തിലെ കോളേജുകളുടെ ദയനീയ അവസ്ഥ വാര്‍ത്തയാക്കുന്നത്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) മാനദണ്ഡങ്ങള്‍ പാലിക്കാത്ത് മൂലം കുട്ടികളുടെ ദൗര്‍ലബ്യം നേരിടുന്ന കോളേജുകളാണ് ഓഫറുകള്‍ വയ്ക്കുന്നത്.
ഗുജറാത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ ഈ വര്‍ഷത്തെ ആദ്യഘട്ട പ്രവേശനം കഴിഞ്ഞപ്പോള്‍ 55,422 സീറ്റുകളില്‍ 34,642 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് സ്‌കോളര്‍ഷിപ്പെന്ന പേരില്‍ ഫീസിളവ്, ആദ്യഘട്ട സെമസ്റ്ററിലെ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കല്‍, സൗജന്യ ലാപ്‌ടോപ്, പകുതി നിരക്കില്‍ ഹോസ്റ്റല്‍-യാത്രാ സൗകര്യം എന്നിവ നല്‍കുന്നത്. 2500 രൂപ മാത്രമാണ് വാര്‍ഷിക ഫീസായി ഗുജറാത്തിലെ ഒരു കോളജ് ഈടാക്കുന്നത്. ചില കോളജുകള്‍ വിദ്യാര്‍ത്ഥികളെ തരപ്പെടുത്തുന്ന ഏജന്റുമാര്‍ക്ക് ഒരു കുട്ടിക്ക് 10,000 രൂപ വരെ കൊടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒറ്റത്തവണയായി ഫീസടക്കുന്നവര്‍ക്ക് കോഴ്‌സ് അവസാനിപ്പിക്കുമ്പോള്‍ ടൂ വീലര്‍ തുടങ്ങി മറ്റ് ഓഫറുകളും നല്‍കിയാണ് കോളജുകള്‍ കുട്ടികളെ ആകര്‍ഷിക്കുന്നത്. എഐസിടിഇ കണക്കു പ്രകാരം 3,291 കോളജുകളിലായി 14.5 ലക്ഷം സീറ്റുകളാണ് വിവിധ എഞ്ചിനീയറിങ് കോഴ്‌സുകളിലായി രാജ്യത്തുള്ളത്. 2016-17, 2015-16 അധ്യയന വര്‍ഷങ്ങളില്‍ ഇതില്‍ പകുതി സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam