
ലണ്ടന്‍: ഹോട്ടൽ ശുചിമുറി മുതൽ ലോകകപ്പ് വരെയെത്തിയ കഥ പറയാനുണ്ട് ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിംഗിന്. അമ്മ നദീൻ ആയിരുന്നു കുഞ്ഞു സ്റ്റെർലിംഗിന്റെ പ്രചോദനം. വെടിയേറ്റ് മരിച്ച അച്ഛന്റെ ഓര്‍മ്മയ്ക്കാണ് റഹീം സ്റ്റെര്‍ലിംഗ്, കാലില്‍ തോക്കിന്റെ ചിത്രം ടാറ്റൂ ചെയ്തത്. അച്ഛന്‍ മരിക്കുമ്പോൾ റഹീമിന് രണ്ട് വയസ്സ്. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അമ്മ നദീന്‍ സ്റ്റെര്‍ലിംഗിന്റെ ചുമലില്‍.
ജീവിതം കരുപ്പിടിപ്പിക്കാൻ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല നദീന്. എന്നാൽ പുതിയ നാട്ടിലും കാര്യങ്ങൾ എളുപ്പമായില്ല. ഹോട്ടലിൽ ശുചീകരണ തൊഴിൽ ചെയ്യുന്ന അമ്മയെ സഹായിക്കേണ്ട ചുമതല റഹീമിനും സഹോദരിക്കുമായിരുന്നു. പലപ്പോഴും ശുചി മുറി വരെ വൃത്തിയാക്കേണ്ടി വന്നിട്ടുണ്ട് കുഞ്ഞു റഹീമിന്. ആര് ശുചിമുറി വൃത്തിയാക്കും ആര് കിടക്ക വൃത്തിയാക്കും എന്നതിനെ ചൊല്ലിയായിരുന്നു കുട്ടിക്കാലത്ത് റഹീമും സഹോദരിയും തമ്മിലുള്ള പ്രധാന തര്‍ക്കം.
ക്യുപിആര്‍ അക്കാദമിയിൽ നിന്ന് ലിവര്‍പൂൾ വഴി മാഞ്ചസറ്റര്‍സിറ്റിയിൽ. ഇംഗ്ലണ്ട് അണ്ടര്‍ 16 ടീമില്‍നിന്ന് ലോകകപ്പിലെ അന്തിമ പതിനൊന്നിലേക്കും. ഇംഗ്ലീഷ് താരങ്ങള്‍ക്ക് മനക്കരുത്ത് പോരെന്ന് ആക്ഷേപിക്കുന്നവര്‍ സ്റ്റെര്‍ലിംഗിന് മുന്നിലെത്തിയാൽ ചൂളിപ്പോകും. അല്ലെങ്കിലും, തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam