
മോസ്‌കോ: ലോകകപ്പിന് വംശീയ ആക്രമണ ഭീഷണി നിലനില്‍ക്കേ റഷ്യന്‍ വനിതകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ നേതാവ്. ലോകകപ്പിനെത്തുന്ന വെള്ളക്കാരല്ലാത്ത വിദേശ പുരുഷന്‍മാരുമായി റഷ്യന്‍ വനിതകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്നാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിയുള്ള പാര്‍ലമെന്‍ററി കമ്മറ്റിയുടെ തലവയായ തമാറ പ്ലെറ്റ്നോവ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് പാലിച്ചാല്‍ ഒരു അമ്മയില്‍ പല നിറങ്ങളിലുളള കുട്ടികള്‍ ജനിക്കുന്നത് ഒഴിവാക്കാമെന്നും തമാറ പ്ലെറ്റ്നോവ പറയുന്നു.
സോവിയറ്റ് കാലഘട്ടം മുതല്‍ വെള്ളക്കാരല്ലാത്ത കുട്ടികള്‍ വിവേചനം നേരിടുന്നത് ഒഴിവാക്കാനാണ് നിര്‍ദേശമെന്നാണ് തമാറ പ്ലെറ്റ്നോവയുടെ വിശദീകരണം. വെള്ളക്കാരല്ലാത്തവര്‍ കടുത്ത വിവേചനം നേരിടുന്ന രാജ്യമാണ് റഷ്യ. വെള്ളക്കാരല്ലാത്ത കുട്ടികളെ 'ചില്‍ഡ്രന്‍സ് ഓഫ് ഒളിംപിക്സ്' എന്നാണ് റഷ്യന്‍ ജനത വിശേഷിപ്പിക്കുന്നത്. 1980ലെ മോസ്‌കോ ഒളിംപിക്സിനെത്തിയ ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ പുരുഷന്‍മാരിലാണ് റഷ്യയില്‍ വെള്ളക്കാരല്ലാത്തവര്‍ ജനിച്ചതെന്നാണ് ഈ വിശേഷണത്തിന്‍റെ അര്‍ത്ഥം.
ലോകകപ്പിനെത്തുന്ന വിദേശികള്‍ വൈറസുകളെ രാജ്യത്തെത്തിക്കുമെന്നും അതിനാലാണ് ഇത്തരമൊരു നിര്‍ദേശമെന്നും മറ്റൊരു നേതാവ് പറഞ്ഞു. എന്നാല്‍ ഇരു പ്രസ്താവനകളിലും ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദ് ഗാര്‍ഡിയനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.
ലോകകപ്പിന് മാസങ്ങള്‍ക്ക് മുന്‍പേ റഷ്യയിലെ വംശീയ പ്രശ്നങ്ങള്‍ ഫിഫയെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു. മുന്‍പ് റഷ്യയില്‍ നടന്ന പല മത്സരങ്ങളിലും വെള്ളക്കാരല്ലാത്തവര്‍ ആക്രമണങ്ങള്‍ക്കിരയായിരുന്നു. അതിനാല്‍ ലോകകപ്പില്‍ വംശീയതയക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് നേരത്തെ ഫിഫ മുന്നറിയിപ്പു നല്‍കിയിരിക്കെയാണ് പ്രമുഖ നേതാക്കള്‍ തന്നെ വംശീയ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ലോകകപ്പിനെത്തുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് സുരക്ഷയെ കുറിച്ച് നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam