കാനറിപക്ഷികളേ.. ജര്‍മന്‍ ടാങ്കുകള്‍ എണ്ണയൊഴിച്ച് കാത്തിരിപ്പുണ്ട്...

Web Desk |  
Published : Jun 25, 2018, 08:57 PM ISTUpdated : Oct 02, 2018, 06:43 AM IST
കാനറിപക്ഷികളേ.. ജര്‍മന്‍ ടാങ്കുകള്‍ എണ്ണയൊഴിച്ച് കാത്തിരിപ്പുണ്ട്...

Synopsis

സഫ്‌വാൻ റാഷിദ് പുല്ലാണി എഴുതുന്നു  

ബലെ ഹൊറിസോണ്ടയിലെ ആ രാവിൽ സ്വന്തം കാണികൾക്കുമുന്നിൽ നിസ്സഹരായി ബ്രസീലുകാർ കൈയുയർത്തി നിന്നു. ജർമൻ ടാങ്കറിന് കനിവുതോന്നിയില്ല. തുരുതുരെ പ്രഹരിച്ചത് ഏഴ് തീയുണ്ടകൾ. ഗാലറിയിൽ പറന്ന ബ്രസീൽ പതാകൾക്കുമേൽ സ്വന്തം നാട്ടിൽ ജർമനിയുടെ ത്രിവർണ്ണപതാക പാറിപ്പറന്നു. കരഞ്ഞുചുവന്ന മുഖവുമായി കാണികളോട് മാപ്പുപറഞ്ഞ് ഗ്യാലറിയിലേക്ക് തിരിച്ചുനടന്ന ഡേവിഡ്ലൂയിസിന്‍റെ മുഖം മറക്കാനാവുമോ കാനറികൾക്ക്? പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും പട്ടിണി മറന്ന്തുകൽപന്തിൽ ജീവശ്വാസം നിറച്ച് നേടിയെടുത്ത ലോകഫുട്ബോളിലെ രാജാക്കൻമാരെന്ന പദവി ഒരൊറ്റ രാത്രികൊണ്ട്ചവിട്ടിയരച്ച ജർമനിയോട് ലോകവേദിയിൽവെച്ചുതന്നെ പകരം ചോദിക്കേണ്ടേ? ജർമനി പ്രീക്വാർട്ടറിൽ തന്നെ ബ്രസീലിനെ എതിരിടാനുള്ള സാധ്യതകൾ ഏറെയാണ്. അതുണ്ടായില്ലെങ്കിൽ മുന്നോട്ടുള്ള പാതയിൽ എവിടെയെങ്കിലും വീണ്ടും കാനറികൾക്കു മുന്നിൽ ജർമൻടാങ്കർ നങ്കൂരമിടും. സഫ്‌വാൻ റാഷിദ്പുല്ലാണി എഴുതുന്നു...

കാൽപന്തിലെ സുന്ദരമായ സാംബ താളമോ ബ്രസീലിയൻ പ്രതിഭകളോട് കിടപിടിക്കുന്നവരോ ജർമനി ലോകത്തിന് നൽകിയിട്ടില്ല. പക്ഷേ അടങ്ങാത്ത വിജയദാഹവുമായി ഇരമ്പിയാർക്കുന്ന ജർമൻ പട നാല് ലോകകിരീടങ്ങൾ നാട്ടിലെത്തിച്ചിട്ടുണ്ട്. നാലുതവണ റണ്ണേഴ്അപ്പും. ലോകകപ്പിൽ കൂടുതൽ തവണ കലാശപ്പോരാട്ടത്തിന് ഇറങ്ങിയവർ ജർമനിയാണ്. കളിയിലെ കവിതയിലും കാൽപനികതയിലും വിശ്വസിക്കുന്നവരല്ല. കാൽപന്തിനെ ഒരു കോർപറേറ്റ്സ്ഥാപനത്തിന്‍റെ പ്രൊഫഷണലിസത്തോടെ സമീപിക്കുന്നവരാണ്അവർ.

ജർമൻ ടാങ്കറുകള്‍ക്ക് മുന്നിൽ എത്ര മനോഹര സ്വപ്‌നങ്ങളുടെ കൂമ്പാരങ്ങളാണ് അരഞ്ഞുപോയിട്ടുള്ളത്. 1954ലെ മാന്ത്രികരായ മാഗ്യാറുകൾ, 1974ൽ ടോട്ടൽ ഫുട്ബോളുമായി അവതരിച്ച ജൊഹാൻ ക്രൈഫിന്‍റെ ഹോളണ്ട്, 1990ലെ മറഡോണുടെ അർജൻറീന, 2014 ലെ ബ്രസീൽ തുടങ്ങി ബൂട്ടുകളിൽ കവിതയും സ്വപ്‌നങ്ങളും നിറച്ചെത്തിയവരെയെല്ലാം പ്രൊഫഷണലിസം കൊണ്ട്മുട്ടുകുത്തിച്ചവരാണ് ജർമനി. തോൽവികളെ വീര്യമാക്കി വീണ്ടും വീണ്ടും കുതിച്ചുകയറുന്നവർ. 1982ലും 1986ലും കലാശപ്പോരാട്ടത്തിൽ മുട്ടുകുത്തിയെങ്കിലും തളർന്നില്ല. തൊട്ടുമുമ്പ്തോൽപിച്ച മറഡോണയുടെ അർജൻറീനയെ 1990ൽ മുട്ടുകുത്തിച്ച് ലോതർമത്തേവുസിന്‍റെ നേതൃത്വത്തിൽ കിരീടം ചൂടി കണക്ക് തീർത്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ വിശ്വപോരാട്ടങ്ങളിലും ജർമൻപട ശക്തിയോടെ തന്നെ ഇരമ്പിയാർത്തു. 2002ൽ ഫൈനലിലെത്തിയെങ്കിലും ബ്രസീലിന്‍റെ റൊണാൾഡോക്കുമുന്നിൽ മുട്ടുകുത്തി. ഇരപിടിക്കുന്ന ഡോൾഫിനെപോലെ ബാറിനുകീഴിൽ ഉയർന്നുംതാഴ്‌ന്നും ചാടിയ ഒലിവർകാൻ ബാറിനുകീഴിൽ കരഞ്ഞിരുന്നു. 2006ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ അർജൻറീനയെ ക്വാർട്ടറിൽ നാട്ടിലേക്കുമടക്കിയെങ്കിലും സെമിയിൽ അധികസമയത്തേക്കുനീണ്ടപോരാട്ടത്തിൽ ഇറ്റലിയുടെ കാറ്റനാച്ചിയോ പ്രതിരോധപ്പൂട്ട് മറികടക്കാനാവാതെ പുറത്തായി. 2010ൽ അർജൻറീനയെ ഒരിക്കൽ കൂടി ചവിട്ടിയരച്ച്സെമിയിലെത്തിയെങ്കിലും എവിടെ നിന്നോയെത്തിയ കാർലോസ്പുയോൾ ചുരുണ്ടമുടിനിറഞ്ഞ തലകൊണ്ടുതിർത്ത ഹെഡർ ഗോളിൽ സ്പെയിനിനു മുന്നിൽ അടിയറവ്. തളർന്നില്ല, ആയുധങ്ങളെല്ലാം മൂർച്ചുകൂട്ടി 2014ൽ കണക്കുകളെല്ലാം ഒന്നിച്ചുവീട്ടി ബ്രസീലിനെയും വരൾച്ചയുടെ കാലത്ത് അർജൻറീനിയൻ ജനത കണ്ട ഏക നനവിനെയും മണ്ണിട്ടുമൂടി നാലാം കിരീടം. 

ബ്രസീലുമായി ജർമനി ഏറ്റുമുട്ടിയ 23മത്സരങ്ങളിൽ 13 തവണയും ജയം ബ്രസീലുകാർക്കായിരുന്നു. 5 തവണ ജയം ജർമനിക്കും അഞ്ച്തവണ സമനിലയും. അർജൻറീനയുമായുള്ള 22 മത്സരങ്ങളിൽ പത്ത്തവണയും ജയം അർജൻറീനക്ക്. ഏഴുതവണ ജയം ജർമനിക്കും അഞ്ച്സമനിലയും. എന്നാൽ ലോകകപ്പിൽ പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചിൽ നാലുതവണയും ജയം ജർമനിക്കായിരുന്നുവെന്നോർക്കണം. ടൂർണമെൻറുകൾക്കായി മാത്രമൊരുക്കുന്ന പ്രൊഫഷണൽ ടീമാണെന്നുതോന്നിക്കും വിധമാണ് ജർമനിയുടെ കണക്കുകൾ.

ഈ ലോകകപ്പിൽ ആദ്യ മത്സരത്തിൽ മെക്സിക്കോയോട് അടിയറവ്പറഞ്ഞെങ്കിലും സ്വീഡനെതിരെയുള്ള മത്സരത്തിന്‍റെ ഇഞ്ചുറിടൈമിൽ ടോണിക്രൂസ്തൊടുത്ത മിസൈലിൽ എല്ലാമുണ്ട്. എതിരാളികളെ പ്രഹരിക്കാനായി എഞ്ചിൻ ഓണാക്കുന്ന ജർമൻടാങ്കറിന്‍റെ ഇരമ്പലാണത്. അർജൻറീനയുടെ പ്രയാണം ഇക്കുറി ത്രിശങ്കുവിലാണ്. എന്നാൽ ബ്രസീലുമായി അങ്കത്തിന്വീണ്ടും സാധ്യതകളേറെ. ജർമൻ ടാങ്കർ വെടിയുതിർത്തു തുടങ്ങും മുമ്പേ കൊത്തിപ്പറിക്കാൻ കാനറിപക്ഷികൾക്കാവുമോ?. അതോ ജർമൻ ടാങ്കറിന്‍റെ വെടിയേറ്റ് വീണ്ടും പിടഞ്ഞുവീഴുമോ കാനറിപക്ഷികൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും