
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്. മുംബൈ ബ്രാഞ്ചില്‍ 11,000 കോടി രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1,700 കോടി ഡോളറിന്റെ (11,000 കോടി രൂപ) തട്ടിപ്പാണ് പൊതുമേഖല ബാങ്കായ പി.എന്‍.ബിയില്‍ നടന്നതായി ബാങ്ക് തന്നെ സ്ഥിരീകരിച്ചത്. മുബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണ് തിരിമറി നടന്നത്. ചില ജീവനക്കാരുടെ സഹായത്തോടെ ഈ ബ്രാഞ്ചിലെ ഏതാനും അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്ത് നിന്ന് പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ അക്കൗണ്ടിലുള്ള തുക ഈട് കാണിച്ച് വിദേശത്ത് നിന്ന് ഇവര്‍ വായ്പ സ്വന്തമാക്കുകയും ചെയ്തതിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തട്ടിപ്പിന്‍റെ ആഴം പിന്നെയും കൂടും. അക്കൗണ്ട് വിവരങ്ങളോ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളോ ബാങ്ക് പുറത്തുവിട്ടിട്ടില്ല. എന്‍ഫോസ്മെന്‍റിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിബിഐയും അന്വേഷണം ആരംഭിച്ചു.
തിരിമറിയുടെ വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഓഹരികള്‍ക്ക് വിപണിയില്‍ തിരിച്ചടി നേരിട്ടു. ആറ് ശതമാനം ഇടിവാണ് ഒറ്റ ദിവസം കൊണ്ട് പിഎന്‍ബിയുടെ ഓഹരി വിലയില്‍ ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam