
ഭക്ഷണ പദാർത്ഥങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത നികുതി ഈടാക്കാൻ നീക്കം. ഇക്കാര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക വകുപ്പുകൾ തമ്മിൽ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. 2018 ആദ്യത്തിൽ തന്നെ നിയമം കൊണ്ടുവരാനാണ് നീക്കം.
ഗൾഫ് സാമ്പത്തിക വ്യവസ്ഥ കൂടുതലായും എണ്ണയെ മാത്രം ആശ്രയിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്ന നിഗമനത്തിലാണ് ഭക്ഷ്യോൽപന്നങ്ങൾക്ക് ഏകീകൃത നികുതി ഈടാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ജനസംഖ്യ വർധിക്കുന്നതും പ്രാദേശിക വിപണികളിൽ ഭക്ഷ്യോൽപന്നങ്ങളുടെ ആവശ്യം വർധിച്ചതും ഇത്തരമൊരു നീക്കത്തിന് കാരണമായതായി വിദഗ്ധർ നിരീക്ഷിക്കുന്നു.
ഏറ്റവും പുതിയ റിപ്പോർട് പ്രകാരം 2019 ഓട് കൂടി ഗൾഫ് രാഷ്ട്രങ്ങളിലെ ഭക്ഷ്യ ഉപഭോഗം 51 .9 മില്യൺ മെട്രിക് ടണ്ണായി വർധിക്കുമെന്നാണ് നിഗമനം. നേരത്തെ പുകയില ഉത്പന്നങ്ങൾക്ക് ഏകീകൃത നികുതി ഈടാക്കുന്ന കാര്യത്തിൽ ഗൾഫ് രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തിയിരുന്നു. ശീതള പാനീയങ്ങൾ പോലുള്ള ചില പ്രത്യേക ഉൽപന്നങ്ങൾക്ക് 50 മുതൽ 100 ശതമാനം വരെ നികുതി ഏർപ്പെടുത്തുന്ന കാര്യത്തിലും ഗൾഫ് രാജ്യങ്ങൾ ഒരേ നിലപാടാണ് സ്വീകരിച്ചത്.
എണ്ണ വിലയെ മാത്രം അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ അസ്ഥിരമാണെന്ന നിലപാടാണ് എല്ലാ ഗൾഫ് രാജ്യങ്ങൾക്കുമുള്ളത്. സാമ്പത്തിക മേഖലയെ വൈവിധ്യവത്കരിച്ചു നികുതി വരുമാനത്തെ പ്രധാന സാമ്പത്തിക സ്രോതസ്സായി മാറ്റിയെടുക്കാനും വിവിധ ഗൾഫ് രാജ്യങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഗൾഫ് രാജ്യങ്ങളിൽ വരും വർഷങ്ങളിൽ കർശനമായ ഉപഭോകൃത നിയമങ്ങൾ നടപ്പിലാക്കുമെന്ന് ഗൾഫ് ഉപോഭോക്ത സംരക്ഷണ വിഭാഗം തലവൻ ഡോക്ടർ നാസിർ അൽ തവീം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam