
തിരുവനന്തപുരം: കളിക്കിടെ പരിക്കേറ്റ് ജീവിതം വഴിമുട്ടിയ ഫുട്ബോൾ താരം സനീഷ് ബാബുവിന് ഒരു വിട് ഒരുക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുകളുടെ കൂട്ടായ്മ. കേരള ടീം അംഗമായിരുന്നു സനീഷ്.
2012 ല്‍ ചെന്നൈയിൽ കേരള സർവകലാശാലയ്ക്കായി കളിക്കുമ്പോഴാണ് സനീഷ് ബാബുവിന്‍റെ ജീവിതം മാറി മറിഞ്ഞത്. കളിക്കിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആ ചെറുപ്പക്കാരന്‍ കോമയിലായി. വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവൻ തിരിച്ച് കിട്ടിയത്. കേരള ടീമിനെ ദേശീയ തലത്തില്‍ പലതവണ ജയിപ്പിച്ച താരമാണ് സനീഷ്. സബ് ജൂനിയര്‍ തലം മുതല്‍ സംസ്ഥാന ടീമില്‍ അംഗമായിരുന്നു അദ്ദേഹം.
തലച്ചോറിലുണ്ടായ ആന്തരീക രക്തസ്രാവം കാഴ്ചയെ ബാധിച്ചതിനാൽ ജോലിക്ക് പോകാനോ തുടർ പഠനത്തിനോ സനീഷിനായില്ല. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ല. ആയിരം രൂപ വാടക നൽകി ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
മുൻ സന്തോഷ് ട്രോഫി താരം പി.എ.സലിംകുട്ടിയുൾപെടുന്ന കൂട്ടായ്മയാണ് സനീഷിന് 7 സെന്‍റ് ഭൂമി വാങ്ങി വീട് വച്ച നൽകാൻ ശ്രമം നടത്തുന്നത്. മൂന്നാർ ഹൈ ആൾട്ടിറ്റൂഡ് ട്രെയ്നിംഗ് സെന്‍ററിൽ സംസ്ഥാന സ്പോർട്ടസ് കൗൺസിൽ നൽകിയ താൽക്കാലിക ജോലിയാണ് ഇപ്പോഴത്തെ വരുമാന മാർഗ്ഗം. ഈ ജോലി സർക്കാർ സ്ഥിരപ്പെടുത്തി നൽകുമെന്ന പ്രതീക്ഷയിലാണ് സനീഷ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam