മാണിക്ക് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം, നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് സുധീരന്‍

By Web DeskFirst Published Jun 13, 2018, 12:17 PM IST
Highlights
  • മാണിക്ക് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം, നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും വിഎം സുധീരന്റെ വാർത്താ സമ്മേളനം.  സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇന്നും സുധീരൻ ഉയർത്തിയത്.  ബിജെപിയെ നേരിടാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേരള നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒളിയജണ്ടകളുണ്ടെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ സുധീരന്‍ ഉന്നയിക്കുന്നു.

സുധീരന്‍റെ വാക്കുകൾ...

കോൺഗ്രസ് പാർട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിശാലതാത്പര്യങ്ങൾ വച്ചല്ല കേരളത്തിലെ നേതാക്കൾ പ്രവർത്തിക്കുന്നത്. സങ്കുചിതമായ താത്പര്യങ്ങൾ വച്ചാണ് ഇവരുടെ  പ്രവര്‍ത്തനം.  കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തത് ഹിമാലയൻ മണ്ടത്തരമാണ്.  സാമാന്യബുദ്ധിയുള്ള ഒരു നേതൃത്വവും ഇങ്ങനെ ചെയ്യില്ല.  ഇതിന്റെ പ്രത്യാഘാതം ഗുരുതരമാണ്. 

യുപിഎയുടെ നഷ്ടം  ബിജെപിക്ക് നേട്ടമാകുകയാണ് ഉണ്ടായത്.  ഇപ്പോഴും സമദൂരമെന്ന് പറയുന്ന മാണിക്ക് എന്ത് ഉറപ്പിന്റെ പേരിലാണ് സീറ്റ് നൽകിയത്. കെഎം മാണിയുടെ പാർട്ടിക്ക് സീറ്റ് നൽകുന്പോൾ  മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നു. അത് പോലും ഉണ്ടായില്ല.  കോൺഗ്രസിലെ ഒരാൾ രാജ്യസഭയിലേക്കെത്തരുതെന്ന സങ്കുചിത അജണ്ട വച്ച് മാത്രമാണ് നേതാക്കൾ പ്രവർത്തിച്ചത്.  അർഹതയുള്ള  നിരവധി പേർ കോൺഗ്രസിൽ ഉണ്ടായിരുന്നു.

തനിക്ക് പാർലമെന്റിലേക്ക് നോട്ടമുണ്ടായിരുന്നുവെന്നാണ് ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. താൻ നേരത്തെ പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച ആളാണ്. പല നിർബന്ധമുണ്ടായെങ്കിലും മാറി നിൽക്കുകയാണ്. അതറിയുന്ന ഗ്രൂപ്പ് നേതാക്കൾ തന്നെയാണ് തനിക്കെതിരായ വ്യാജവാർത്തകൾ പ്രരിപ്പിക്കാൻ ശ്രമിക്കുന്നത്. തെറ്റുപറ്റിയാൽ അത് സമ്മതിക്കണം. അത് സമ്മതിച്ച് പ്രവർത്തകരെയും സഹപ്രവർത്തകരെയും വിശ്വാസം വീണ്ടെടുക്കണം. അതല്ലാതെ പരസ്യപ്രഖ്യാപനം പാടില്ലെന്ന ഒറ്റമൂലിയുമായി ഇറങ്ങിയിരിക്കുകയാണ്.  പരസ്യപ്രസ്താവന കോൺഗ്രസിൽ എന്നുമുണ്ട്.  പരസ്യപ്രസ്താവന വിലക്കുന്നവരുടെ ചരിത്രം കൂടി നോക്കേണ്ടതുണ്ട്. 1994ൽ ഒരു രാജ്യസഭാ സീറ്റ് ഘടകകക്ഷിക്ക് നൽകിയതിന്റെ പേരിൽ ധനകാര്യമന്ത്രി രാജിവച്ച് പുറത്തുപോയി ഗ്രൂപ്പ് പ്രവർത്തനം നടത്തിയ ചരിത്രമുണ്ട്.

കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ  പരസ്യപ്രസ്താന പാടില്ലെന്ന് പറഞ്ഞ ആളാണ് താനും. എന്നാൽ  അന്ന് കെപിസിസി ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച്  പരസ്യപ്രസ്താവന നടത്തിയ ആളാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ. നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് പൊറുക്കാനാകാത്ത തെറ്റ് പറ്റിയിട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഒറ്റമൂലികൊണ്ട് പ്രശ്നപരിഹാരമായെന്ന് പറയുന്നവർ എവിടെയാണ് നിൽക്കുന്നത്? ഒറ്റമൂലി പ്രയോഗത്തിലൂടെ പ്രശ്നങ്ങളെല്ലാം തീർന്നെന്ന് പറയുന്നവർ യാഥാർത്ഥ്യത്തിൽ നിന്ന് അകലെയാണ്.  പരസ്യ പ്രസ്താവന വിലക്കുന്നതിലൂടെ പ്രശ്നപരിഹാരം ആകില്ലെന്ന് കെപിസിസി യോഗത്തിൽ തന്നെ താൻ പറഞ്ഞ കാര്യമാണ്.

തന്നെ ആരും  ആകാശത്ത് നിന്ന് കെട്ടിയിറക്കിയതല്ല. വിദ്യാർത്ഥി പ്രവർത്തകനായി തുടങ്ങി പടിപടിയായി നേതാവായ ആളാണ് താൻ.  പാർട്ടി ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ആത്മാർത്ഥതയോടെ നിറവേറ്റിയുണ്ട്. അങ്ങനെയാണ്  നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും നേരിട്ട് ഏൽപ്പിച്ച ഉത്തരവാദിത്തമാണ്. അതൊരു ചലഞ്ചായി ഏറ്റടുക്കുകയായിരുന്നു. താന്‍ കെപിസിസി പ്രസിഡന്‍റായത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. ക്രൂരതയോടെയുള്ള നിസംഗതയാണ് ഉമ്മന്‍ ചാണ്ടി തന്നോട് കാണിച്ചത്. താന്‍ നടത്തിയ യാത്രകളില്‍ രണ്ട് ഗ്രൂപ്പ് നേതാക്കളും സഹകരിച്ചില്ല. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ്.

കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് പരസ്യപ്രസ്താവന പാടില്ലെന്ന് ഇന്നലെയാണ് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പ്രഖ്യാപിച്ചത്.  അതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി വിഎം സുധീരൻ രംഗത്തെത്തുകയായിരുന്നു. താൻ ഗ്രൂപ്പ് പോരിന്റെ ഇരയാണെന്നും , ഗ്രൂപ്പ് മാനേജർമാരുടെ സമ്മർദ്ദം കൊണ്ടാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും  സുധീരൻ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ പേര് പരസ്യമായി പറഞ്ഞുകൊണ്ടുള്ള ഇന്നത്തെ തുറന്നുപറച്ചിൽ.

click me!