
വിയറ്റ്നാമിലെ 'സ്വര്‍ണപ്പാല'മാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തെ താങ്ങി നിര്‍ത്തുന്നത് രണ്ട് കൂറ്റന്‍ കോണ്‍ക്രീറ്റ് കൈകളാണ്. നിരവധി പേരാണ് കോണ്‍ക്രീറ്റ് കൈകള്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന സ്വര്‍ണപ്പാലം കാണാന്‍ എത്തുന്നത്.
വിയറ്റ്നാമിന്‍റെ പ്രധാന ആകര്‍ഷണമാകുകയാണ് ഈ പാലം. ദാനാംഗിന് സമീപമുള്ള ബാ നാ കുന്നുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം ജൂണിലാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ദൈവത്തിന്‍റെ കൈകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതിയാണ് സ്വര്‍ണപ്പാലത്തിലൂടെ നടക്കുമ്പോള്‍ ഉണ്ടാകുന്നതെന്ന് സഞ്ചാരികള്‍ പറയുന്നു.
150 മീറ്റര്‍ (490 അടി) നീണ്ടുകിടക്കുന്ന പാലം രണ്ട് ഹില്‍സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു. രാജ്യം ഫ്രഞ്ച് അധീനതയിലിരിക്കെ 1919 ല്‍ ആണ് ഈ ഹില്‍സ്റ്റേഷന്‍ നിര്‍മ്മിച്ചത്. ഫ്രഞ്ച് മിഡീവല്‍ വില്ലേജിനെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ കേബിള്‍ കാറുകളും കതീഡ്രലും മെഴുക് മ്യൂസിയവും അടക്കം നിരവധി ആകര്‍ഷണങ്ങളാണ് ഇന്ന് ഇവിടെ ഉള്ളത്.
ഫ്രഞ്ച് കോളനിയുടെ ശേഷിപ്പായി നിലവില്‍ പഴയ അവധിക്കാല വസതികള്‍ മാത്രമാണ് കാണാനാവുക. സഞ്ചാരികള്‍ക്ക് കേബിള്‍ കാറില്‍ ഇവിടെ എത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ എത്തുന്നവരെല്ലാം കോ വാങ് എന്നറിയപ്പെടുന്ന സ്വര്‍ണപ്പാലത്തിലേക്ക് പോകാനാണ് ആദ്യം താത്പര്യം പ്രകടിപ്പിക്കുന്നത്.
ദനാംഗ് നഗരത്തിന്‍റെ ആകാശ കാഴ്ചയാണ് കോ വാങിനെ സുന്ദരമാക്കുന്നത്. താന്‍ നിരവധി യാത്ര ചെയ്തിട്ടുണ്ട്, എന്നാല്‍ ഇത്ര മനോഹരമായ ഒരു പാലം ഇതുവരെ കണ്ടിട്ടില്ലെന്ന് ഒരു സഞ്ചാരി അഭിപ്രായപ്പെട്ടു. തങ്ങളുടെ നിര്‍മ്മാണം ലോകം മുഴുവന്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് പാലം നിര്‍മ്മിച്ച പ്രധാന ഡിസൈനര്‍ വു വിയെറ്റ് ആന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam