
റിയാദ്: സൗദി ഓജര്‍ കമ്പനിയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കാനും, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നാളെ ജിദ്ദയിലെത്തുന്ന കേന്ദ്രമന്ത്രി വി.കെ സിംഗ് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കും.
ഹജ്ജ് വിമാനങ്ങള്‍ തിരിച്ചു പോകുമ്പോള്‍ ഈ തൊഴിലാളികളെ ഇന്ത്യയിലേക്ക് കൊണ്ട് പോകാനുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശം തൊഴില്‍ മന്ത്രാലയം സ്വീകരിച്ചു. ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരം തേടുമെന്ന് മന്ത്രാലയം അറിയിച്ചു.
ഒരു വര്‍ഷത്തോളമായി സൗദി ഓജര്‍ കമ്പനി തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കാലാവധി തീര്‍ന്ന ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഉറപ്പ് നല്‍കി. നാട്ടിലേക്ക് പോകുന്നവര്‍ക്ക് സൗജന്യമായി ഫൈനല്‍ എക്‌സിറ്റ് നല്‍കും. വേറെ ജോലി കണ്ടെത്തുന്നവര്‍ക്ക് പുതിയ കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറാന്‍ ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം മക്കാ പ്രവിശ്യാ ഡയരക്ടര്‍ ജനറല്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഒലയാന്‍ ഉറപ്പ് നല്‍കി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ ശൈഖുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.
ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവരുടെ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും കോണ്‍സുലേറ്റ് ഏറ്റെടുക്കുമെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. തൊഴിലാളികള്‍ കോണ്‍സുലേറ്റിനെ രേഖാമൂലം ചുമതല ഏല്‍പ്പിച്ചാല്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന തുക നാട്ടിലേക്ക് എത്തിക്കും. സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ സൗദിയിലെ തന്നെ ചില കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. കേന്ദ്രമന്ത്രി വി.കെ.സിംഗ് പുലര്‍ച്ചെ ജിദ്ദയില്‍ എത്തും. ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന മന്ത്രി സൗദി തൊഴില്‍ മന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam