
തിരുവനന്തപുരം: അഴിമതി ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടിവന്നിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലാവും സര്‍ക്കാര്‍ നിലപാട് അറിയിക്കുക. കേസ് അടുത്തമാസം 12നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ കുറ്റാരോപണ മെമ്മോയ്ക്ക്, പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്. സര്‍ക്കാര്‍ തുടര്‍ നടപടികളാലോചിക്കുന്ന ഘട്ടത്തിലാണ് അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്. 2010 ല്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍ നടപടികളായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു.
എട്ടുവര്‍ഷത്തിനുശേഷം സമര്‍പ്പിച്ച ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അഴിമതി ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ. ജേക്കബ് തോമസ് നടത്തിയത് ഔദ്യോഗിക കൃത്യ നിര്‍വഹണമാണ്. അത് അഴിമതി ചൂണ്ടിക്കാണിച്ചതിന്‍റെ പരിധിയില്‍ വരില്ല. അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ അഴിമതി ചൂണ്ടിക്കാണിച്ചതിനല്ല. അടുത്തമാസം 12 ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam