ഹോസ്‌നി മുബാറകിനെ ഇന്ന് ജയില്‍ മോചിതനാകും

By Web DeskFirst Published Mar 14, 2017, 4:39 AM IST
Highlights

മൂന്നുപതിറ്റാണ് ഹോസ്നി മുബാറക് ഈജിപ്റ്റിലെ  ഏകാധിപതിയായി വാണത്. മുല്ലപ്പൂ വിപ്ലവമെന്ന് ലോകം പേരിട്ടുവിളിച്ച ജനകീയ മുന്നേറ്റത്തിലൂടെയാണ് 2011ല്‍ ഹോസ്‌നി മുബാറക് സ്ഥാനഭ്രഷ്ടനായത്.  പ്രക്ഷോഭകാരികളെ  കൂട്ടക്കൊല ചെയ്‌തെന്ന കുറ്റമാരോപിച്ച് 2012ലാണ്  ഹോസ്‌നി മുബാറകിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

18 ദിവസം നീണ്ടുനിന്ന  സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടമായത് 850ലേറെ പേര്‍ക്കാണ്. വിധി വന്നയുടനെതന്നെ അപ്പീല്‍കോടതി  കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടെ അഴിമതികേസില്‍പെട്ട് മുബാറകിന്റെ രണ്ട് ആണ്‍മക്കളും തടവിലായി.

പുനരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുബാറകിനെ വെറുതെ വിടാന്‍ കഴിഞ്ഞയാഴ്ചയാണ് ഈജിപ്റ്റിലെ പരമോന്നത കോടതി  ഉത്തരവിട്ടത്.  അറസ്റ്റിലായതുമുതല്‍ 88 കാരനായ മുബാറക് അധികസമയവും സൈനീക ആശുപത്രിയിലായിരുന്നു. പുനരന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം ആരോഗ്യനിലയും  കൂടി പരിഗണിച്ചാണ്  കോടതി തീരുമാനം.  

ഇതിനിടെ മുബാറക്കിന്റെ മക്കളും ജയില്‍ മോചിതരായി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് ആറുവര്‍ഷം കഴിയുന്‌പോള്‍, മുബാറകിന്റെ വിശ്വസ്തര്‍ക്കെതിരെയുളള കേസുകളും പിന്‍വലിച്ചിട്ടുണ്ട്. ഇനി അധികാരത്തിന്റെ ചിഹ്നങ്ങളോ, തടവറയുടെ ഇരുന്പഴികളോ ഇല്ലാത്ത പുതിയ ഈജിപ്റ്റിലേക്ക് മുബാറക്.
 

click me!