
ചെന്നൈ: പൊലീസ് സംരക്ഷണം ലഭിക്കുന്നതിനായി സ്വന്തം കാര്‍ കത്തിച്ച ഹനുമാന്‍ സേനാ നേതാവ് അറസ്റ്റില്‍. ചെന്നൈയ്ക്ക് 23 കിലോമീറ്റര്‍ അകലെ ഷോലാവരം ഹൈവേയില്‍ വെച്ച് അക്രമികള്‍ ബോംബെറിഞ്ഞുവെന്നാരോപിച്ചാണ് ഹനുമാന്‍ സേനയുടെ ജില്ലാ നേതാവ് കാളി കുമാര്‍ പൊലീസിനെ സമീപിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്നെ ആക്രമണം പദ്ധതിയിട്ട് നടപ്പാക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.
രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞുവെന്നായിരുന്നു പരാതി. മൂന്ന് പേരെയും ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയതോടെയാണ് വിശദമായ അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലില്‍ ആക്രമണം ഇവര്‍ തന്നെ ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തുകയായിരുന്നു. 2016 മുതല്‍ ഇയാള്‍ക്ക് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇത് അടുത്തിടെയാണ് പിന്‍വലിച്ചത്. തുടര്‍ന്നും പൊലീസ് സംരക്ഷണം ലഭിക്കാനാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞു.
2016ല്‍ പൊലീസ് സംരക്ഷണം ലഭിക്കാനും സമാനമായ തരത്തില്‍ ഇയാള്‍ വ്യാജ ആക്രമണം നടത്തിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന് ശേഷം എപ്പോഴും ആയുധധാരിയായ ഒരു പൊലീസുകാരനെ ഇയാള്‍ക്കൊപ്പം നിയോഗിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മദ്യലഹരിയില്‍ അടിപിടിയുണ്ടാക്കിയതിനെ തുടര്‍ന്ന് ഈ പൊലീസുകാരന് കാളികുമാറിനെ രക്ഷിക്കേണ്ടിവന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് സുരക്ഷ പിന്‍വലിച്ചത്. എന്നാല്‍ ഇത് വീണ്ടും ലഭിക്കുന്നതിനായിട്ടാണ് പുതിയ ആക്രമണം പദ്ധതിയിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam