ദില്ലി: സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഒരു രൂപയ്ക്ക് സാനിട്ടറി നാപ്കിൻ ലഭ്യമാക്കി ഹരിയാന സർക്കാർ. വൃത്തിഹീനമായ ആർത്തവ അവസ്ഥയിൽ നിന്നും സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് സർക്കാരിന്റെ ഈ തീരുമാനം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഓഗസ്റ്റിൽ പദ്ധതി നടപ്പിലാകും.
സംസ്ഥാനത്തെ എൺപത്തിയെട്ട് ശതമാനം സ്ത്രീകളും സാനിട്ടറി നാപ്കിനുകളെക്കുറിച്ച് അറിവുള്ളവരോ അത് ഉപയോഗിച്ചിട്ടുള്ളവരോ അല്ല. ആർത്തവ ദിവസങ്ങളിൽ ഏറ്റവും വൃത്തിഹീനമായ അവസ്ഥയിലൂടെയാണ് അവർ കടന്നു പോകുന്നത്. തുണി, ചാരം, ഉണങ്ങിയ മൺകട്ട, മണൽ തുടങ്ങിയ വസ്തുക്കളാണ് സ്ത്രീകൾ നാപ്കിന് പകരമായി ഉപയോഗിക്കുന്നത്. ആർത്തവ ശുചിത്വമില്ലായ്മ ഇവരുടെ ശരീരത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
हरियाणा के स्कूलों में लड़कियों के लिए नि:शुल्क सेनिटरी नैपकिन की आपूर्ति की जाएगी : CM pic.twitter.com/MzwTO14hL7
— CMO Haryana (@cmohry)ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സാന്നിദ്ധ്യത്തിൽ നടത്തിയ സംയുക്ത ചർച്ചയ്ക്ക് ശേഷമാണ് ഹരിയാന ചീഫ് മിനിസ്റ്റർ മനോഹർ ലാൽ ഖത്തർ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ''പതിനെട്ട് വയസ്സു വരെയുള്ള പെൺകുട്ടികൾക്ക് സ്കൂളിൽ നിന്നും നാപ്കിനുകൾ വിതരണം ചെയ്യും. ഈ പ്രായത്തിന് മുകളിലുള്ള സ്ത്രീകൾക്ക് പൊതുവിതരണ സംവിധാനം വഴിയും റേഷൻ ഷോപ്പുകൾ വഴിയും സാനിട്ടറി നാപ്കിനുകൾ ലഭ്യമാക്കും.'' മുഖ്യമന്ത്രി മനോഹർ ലാൽ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
ആർത്തവ ശുചിത്വത്തെ സംബന്ധിച്ച് ഇതിന് മുമ്പും ഹരിയാന സർക്കാർ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ സൗജന്യമായി നാപ്കിനുകൾ വിതരണം ചെയ്തിരുന്നു. ഇതിന് വേണ്ടി പതിനെട്ട് കോടിയാണ് ചെലവഴിച്ചത്. 2017 ലെ മിസ്സ് വേൾഡ് മാനുഷി ചില്ലാർ തന്റെ ശക്തി പ്രൊജക്റ്റിലൂടെ ആർത്തവ ശുചിത്വത്തെക്കുറിച്ച് സ്ത്രീകൾക്ക് ബോധവത്ക്കരണം നൽകിയിരുന്നു. മാനുഷിയുടെ പ്രൊജക്റ്റിന് പിന്തുണ നൽകുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.