അച്ഛന്റെ കൊലയാളികളോട് താനും പ്രിയങ്കയും ക്ഷമിച്ചുവെന്ന് രാഹുല്‍ ഗാന്ധി

By Web DeskFirst Published Mar 11, 2018, 1:51 PM IST
Highlights

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ പങ്കെടുക്കവെ സിങ്കപ്പൂരില്‍ വെച്ചായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലയാളികളോട് താനും സഹോദരി പ്രിയങ്ക ഗാന്ധിയും ക്ഷമിച്ചിരുന്നുവെന്ന് മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. കാരണം എന്ത് തന്നെയാണെങ്കിലും ഒരുതരം അതിക്രമങ്ങളും ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ അച്ഛന്റെ കൊലയാളികള്‍ക്ക് ഞങ്ങള്‍ മാപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ പങ്കെടുക്കവെ സിങ്കപ്പൂരില്‍ വെച്ചായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. നിരവധി വര്‍ഷങ്ങളോളം ഞങ്ങള്‍ അതീവ ദുഃഖിതരായിരുന്നു. വല്ലാത്ത ദേഷ്യമായിരുന്നു ഈ കാലഘട്ടത്തിലൊക്കെ. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായും മാറി-രാഹുല്‍ പറഞ്ഞു. 

1991 മേയ് 21നാണ് എല്‍.ടി.ടി.ഇയുടെ വനിതാ ചാവേറുകള്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ടത്. രാഷ്‌ട്രീയത്തില്‍ ജീവമാകുകയും രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തത് കൊണ്ട് തന്നെ തന്റെ അമ്മൂമ്മ ഇന്ദിരാഗാന്ധിയും അച്ഛന്‍ രാജീവ് ഗാന്ധിയും കൊല്ലപ്പെടുമെന്ന് കുടുംബത്തിന് അറിയാമായിരുന്നു. രാഷ്‌ട്രീയത്തില്‍ ദുഃശക്തികളോട് ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഭാഗത്ത് തന്നെ ഉറച്ചുനിന്നാല്‍ കൊല്ലപ്പെടുമെന്നത് തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിയ ജീവിതമായിരുന്നു തന്റേതെന്ന ആരോപണവും രാഹുല്‍ നിഷേധിച്ചു. അമ്മൂമ്മ മരിക്കുമ്പോള്‍ തനിക്ക് 14 വയസായിരുന്നു. അച്ഛനും പിന്നീട് കൊല്ലപ്പെട്ടു. ആ ഒരു സാഹചര്യത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ചുറ്റും രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടുമൊക്കെ സദാസമയവും 15 സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകുന്നത് ആനുകൂല്യമായിരുന്നെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

click me!