അയോധ്യയില്‍ ക്ഷേത്രം, ലക്‌നൗവില്‍ പള്ളി;പുതിയ നിര്‍ദേശവുമായി ഷിയാ ബോര്‍ഡ്

By Web DeskFirst Published Nov 20, 2017, 8:58 PM IST
Highlights

ലക്‌നൗ: അയോധ്യ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുന്നതിനിടെ പ്രശ്‌നപരിഹാരത്തിനായി പുതിയ ഫോര്‍മുലയുമായി ഷിയാ ബോര്‍ഡ്. അയോധ്യയില്‍ രാമക്ഷേത്രവും 135 കി.മീ മാറി ലക്‌നൗ നഗരത്തില്‍ മസ്ജിദ് ഇ അമനും (സമാധാനത്തിന്റെ പള്ളി) നിര്‍മ്മിക്കുക എന്ന നിര്‍ദേശമാണ് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി മുന്നോട്ട് വച്ചിരിക്കുന്നത്. 

ഡിംസബര്‍ അഞ്ചിന് സുപ്രീംകോടതിയില്‍ അയോധ്യക്കേസിന്റെ അന്തിമ വാദം ആരംഭിക്കുമ്പോള്‍ ഈ നിര്‍ദേശവും കോടതിയ്ക്ക് മുന്‍പില്‍ വയ്ക്കാനാണ് ഷിയാബോര്‍ഡിന്റെ തീരുമാനം. ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന 2.7 ഏക്കറിന്റെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നതാണ് അയോധ്യക്കേസിന്റെ അടിസ്ഥാന വിഷയം. 

അയോധ്യപ്രശ്‌നത്തില്‍ വിവിധ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു നിര്‍ദേശം ഞങ്ങള്‍ മുന്‍പോട്ട് വച്ചിരിക്കുന്നത്. രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കുക, മസ്ജിദ് ലക്‌നൗവിലും -റിസ്‌വി പറയുന്നു. 

റിസ്‌വി മുന്നോട്ട് വച്ച നിര്‍ദേശം വിശ്വഹിന്ദു പരിക്ഷത്ത് അടക്കമുള്ള സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഭൂരിപക്ഷം മുസ്ലീം സമുദായ സംഘടനകളും ഇതിനെതിരാണ്. ബിജെപിയുടെ സമ്മര്‍ദ്ദം കാരണമാണ് റിസ്‌വി ഇങ്ങനെയൊരു ഫോര്‍മുലയുണ്ടാക്കിയതെന്നാണ് ഷിയാ നേതാവ് മൗലാന കല്‍ബി പറയുന്നത്. 


 

click me!