
ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് കൂടിയ വിലയീടാക്കിയാല്‍ തടവുശിക്ഷവരെ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി കേന്ദ്രസര്‍ക്കാര്‍ വിഞ്ജാപനം. കുപ്പിവെള്ളം വിലകൂട്ടി വിറ്റാല്‍ പിഴയും കടയുടമയ്ക്ക് തടവുശിക്ഷയും നല്‍കാമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റെസ്റ്റൊറന്റുകള്‍, മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ എന്നിവിടങ്ങളില്‍ കുപ്പികളിലാക്കിയ കുടിവെള്ളത്തിന് പരമാവധി വിലയേക്കാള്‍ ഈടാക്കാറുണ്ട്. ഇത് നികുതി വെട്ടിപ്പും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് പരമാവധിക്കും അധികം തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമപ്രകാരം കുറ്റകരമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിലകൂട്ടി വിറ്റാല്‍ നിയമത്തിന്റെ 36-ാം വകുപ്പു പ്രകാരം 25,000 ആദ്യം പിഴ ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആകും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരു ലക്ഷമാക്കുകയോ ഒരു വര്‍ഷം തടവോ ഇതുരണ്ടും കൂടിയോ ശിക്ഷയായി നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
നിശ്ചിത തുക നല്‍കിയാണ് ഇവിടങ്ങളിലേക്ക് കുപ്പിവെള്ളം വാങ്ങുന്നത്. അവ നിജപ്പെടുത്തിയ പരമാവധി വിലയിലോ അതില്‍ താഴെയോ വില്‍ക്കാം. എന്നാല്‍ പരമാവധി വിലയില്‍ നിന്നും അധികം തുക ഈടാക്കിയാല്‍ സര്‍ക്കാരിന് ലഭിക്കേണ്ട സേവന നികുതി, വില്‍പ്പന നികുതി എന്നിവയിനത്തില്‍ സര്‍ക്കാറിന് ഭീമമായ നഷ്ടമുണ്ടാകുന്നുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഹോട്ടലുടമകളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് രോഹിങ്ടണ്‍ എഫ്. നരിമാര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam