
വാഷിങ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളില്‍ വീശാന്‍ പോകുന്ന നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് 'ഫ്‌ളോറന്‍സ്' വിര്‍ജീനിയ, കരോലൈനയുടെ വടക്കുകിഴക്കന്‍ തീരങ്ങളോട് അടുക്കുന്നു. ഇവിടങ്ങളില്‍ താമസിക്കുന്ന 17 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിക്കുകയാണ് അധികൃതര്‍ ഇപ്പോള്‍. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാവിഭാഗം പ്രവചിക്കുന്നത്.
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയാണ് ഇപ്പോള്‍ ഫ്‌ളോറന്‍സിന് ഉള്ളത്. അതിനാല്‍ തന്നെ അതീവ ജാഗ്രതയുള്ള കാറ്റഗറി നാലിലാണ് ഈ കാറ്റ് പെടുത്തിയിരിക്കുന്നത്. എന്നാല്‍ തീരത്ത് എത്തുന്നതോടെ വേഗത വര്‍ദ്ധിക്കുമെന്നും കാറ്റിനെ കാറ്റഗറി അഞ്ചിലെത്തുമെന്ന് മയാമി ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹാറിക്കെയ്ന്‍ കേന്ദ്രം പറയുന്നത്. വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.
ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മുന്‍കരുതലായി ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ അനുസരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന പ്രധാന പരിപാടികള്‍ ഡൊണാല്‍ഡ് ട്രംപ് റദ്ദാക്കി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 38 മുതല്‍ 50 സെന്‍റീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.കാറ്റില്‍ ചിലയിടങ്ങളില്‍ തീരത്ത് 13 അടി വരെ വെള്ളം ഉയരുമെന്നാണ് പ്രവചനം.
വീടുകളില്‍ തുടരുന്നത് അപകടമാണെന്നും ഉടന്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും നോര്‍ത്ത് കരോലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി.ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിനാല്‍ ബുധനാഴ്ച ദേശീയ പാതകളില്‍ വലിയതോതില്‍ ഗതാഗതസ്തംഭനമുണ്ടായി. ഉള്‍പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ ഒട്ടേറെ പ്രധാനപാതകളുടെ ഒരുവശത്തേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
പൂര്‍ണ പ്രഹരശേഷിയുള്ളതാണ് ഫ്‌ളോറന്‍സെന്ന് ഫെമ ഭരണാധികാരി ബ്രോക് ലോങ് പറഞ്ഞു. ഇതിന്റെ ശക്തി ആഴ്ചകളോളം നില്‍ക്കും. ശൈത്യകാലകാറ്റ് 'സ്നോസില്ല' വീശിയ 2016-ലാണ് യു.എസില്‍ ഇതിനുമുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam