
ശ്രീനഗര്‍: പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യന്‍ തിരിച്ചടി. 24 മണിക്കൂറിനുള്ളില്‍ വന്‍ ആയുധങ്ങളുമായെത്തിയ 10 ഭീകരരെ വധിച്ചുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം റാംപൂര്‍ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറു ഭീകരരെ വധിച്ചു. ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരന്‍ സബ്‌സര്‍ ഭട്ട് ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു.
അതിന് മുന്‍പ് വെള്ളിയാഴ്ച വൈകിട്ട് പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ രണ്ടു പേരെയും വധിച്ചുവെന്ന് സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡന്റ് അറിയിച്ചു. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും വിശുദ്ധ റംസാന്‍ മാസത്തിലും ഇന്ത്യയെ ആക്രമിക്കുകയാണെന്നും സൈന്യം പത്രക്കുറിപ്പില്‍ പറഞ്ഞു.
ഹിസ്ബുള്‍ ഭീകരന്‍ സബ്‌സര്‍ ഭട്ട് സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനു പിന്നാലെ ദക്ഷിണ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ വന്‍പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് പത്തിടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. ഒരു മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റു. സൈനിക നടപടിയില്‍ മുന്‍പ് കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയാണ് ശനിയാഴ്ച കൊല്ലപ്പെട്ട സബ്‌സര്‍ ഭട്ട്. ഇയാളെ കൂടാതെ മറ്റൊരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. പ്രതിഷേധക്കാര്‍ സംഘടിക്കുന്നത് ഒഴിവാക്കാന്‍ മേഖലയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. പലയിടങ്ങളിലും ബന്ദിന് വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam