
ദില്ലി: അമിത് ഷാ പ്രതിയായ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച സിബിഐ കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനായി സമ്മര്‍ദ്ദം ശക്തമാകുന്നു. എസ്ഐടി അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി റിട്ട.ജസ്റ്റിസ് എ.പി.ഷാ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്‍റെ വിചാരണക്കിടെയാണ് നാഗ്പ്പൂരിലെ വിഐപി ഗസ്റ്റ്ഹൗസിൽ ജഡ്ജി ബി.എച്ച്.ലോയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അമിത് ഷാ തുടര്‍ച്ചയായി ഹാജരാകാത്തതിനെ കടുത്ത ഭാഷയിൽ വിമര്‍ശിക്കുകയും അമിത്ഷാ കോടതിയിൽ നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിടുകയും ചെയ്തതിന് ശേഷമായിരുന്നു ജഡ്ജിയുടെ ദൂരൂഹ മരണം.
കേസിൽ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയാൻ ബി.എച്ച്.ലോയക്ക് അന്നത്തെ മുംബായ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായുള്ള വെളിപ്പെടുത്തലുകളും പുറത്തുവരുന്നു. 2014 ഡിസംബര്‍ 30നകം കേസിൽ അനുകൂല വിധി പറയണമെന്നും പണമല്ലെങ്കിൽ ആവശ്യത്തിന് ഭൂമി നൽകാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നുവെന്ന് മരിച്ച ജഡ്ജിയുടെ കുടുംബാംഗങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ ജഡ്ജിയുടെ മരണത്തെ കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നാണ് ദില്ലി ഹൈക്കോടതി റിട്ട.ജസ്റ്റിസ് എ.പി.ഷാ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബി.എച്ച്.ലോയയുടെ മൃതദേഹത്തിനരികിൽ കണ്ടെത്തിയ ചോര പാടുകൾ, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ തിരുത്തലുകൾ ഇതൊക്കെ ഉണ്ടായിട്ടും കൃത്യമായി അന്വേഷണം നടന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. ഇതേകുറിച്ച് അന്വേഷിക്കാൻ എസ്.ഐ.ടി രൂപീകരിക്കണമെന്നും ജസ്റ്റിസ് എ.പി.ഷാ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam