
മിലാന്: റഷ്യ ലോകകപ്പിന്‍റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നാലുതവണ ലോകകപ്പ് ഉയര്‍ത്തിയ ഇറ്റലിയുടെ അസാന്നിധ്യം. 60 വര്‍ഷത്തിനു ശേഷമാണു നാലുവട്ടം ജേതാക്കളായ ഇറ്റലിക്കു ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതെ പോയത്. എന്നാല്‍ ഇറ്റലിയുടെ സാന്നിധ്യം കളത്തില്‍ അല്ലാതെ ഈ ലോകകപ്പിനുണ്ട്. വിശ്വ വിജയികള്‍ക്ക് സമ്മാനിക്കുന്ന ലോകകപ്പ് പിറവിയെടുത്തത് ഇറ്റലിയിലെ മിലാന് സമീപത്തുള്ള പാദെര്‍നോ ഡുഗ്നാനോ നഗരത്തിലെ പിങ്ക് നിറമടിച്ച ജി.ഡി.ഇ. ബെര്‍ട്ടോനി ഫാക്‌ടറിയിലാണ്.
ഇത്തവണ ലോകകപ്പ് ജേതാക്കള്‍ റഷ്യയില്‍നിന്നു മടങ്ങുമ്പോള്‍ കൊണ്ടു പോകുന്ന മാതൃകാ കിരീടവും ഇതേ ഫാക്‌ടറിയിലാണു നിര്‍മിച്ചത്. സ്വര്‍ണത്തില്‍ തീര്‍ത്ത യഥാര്‍ഥ കിരീടം ഫിഫ അപൂര്‍വമായി മാത്രമേ പുറത്തെടുക്കാറുള്ളു. 1938 ല്‍ യൂഗെനിയോ ലോസയാണ് ഫാക്‌ടറി ആരംഭിച്ചത്. എഴുപതുകളിലാണ് ഫിഫ പുതിയ കിരീടത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. സില്‍വിയോ ഗാസാനിയ എന്ന ശില്‍പ്പിയുടെ ഡിസൈനാണ് അംഗീകാരം നേടിയത്.
കിരീടത്തിന്റെ നിര്‍മാണം വൈകാതെ പൂര്‍ത്തിയാക്കി. എല്ലാ നാലു വര്‍ഷവും അവര്‍ കിരീടത്തിന്‍റെ മാതൃകയുണ്ടാക്കി ഫിഫയ്‌ക്കു നല്‍കി വരുന്നു. രണ്ടുവട്ടം മോഷണം പോയതിനാല്‍ ഇപ്പോള്‍ ജേതാക്കള്‍ക്കു യഥാര്‍ഥ കിരീടം കൈമാറുന്നില്ല.കിരീടത്തിന്‍റെ മാതൃകയാണു ജേതാക്കള്‍ക്കു നല്‍കുന്നത്. ജി.ഡി.ഇ. ബെര്‍ട്ടോനി ഫാക്‌ടറിയിലാണു യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ യൂറോപ്പ ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവയും തയാറാക്കിയത്. ലോകകപ്പിലെ വ്യക്‌തിഗത മെഡലുകളും ജി.ഡി.ഇ. ഫാക്‌ടറിയിലാണു നിര്‍മിക്കുന്നത്.
നിര്‍മാണത്തിന്‍റെ അവസാനഘട്ടത്തില്‍ സൃഷ്‌ടികള്‍ ആല്‍ക്കഹോളില്‍ പലവട്ടം കഴുകുമെന്ന രഹസ്യവും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.മെഡലുകളുടെ മാതൃകകള്‍ തയാറാക്കുന്നത് ഇപ്പോഴും ഇറ്റലിയിലെ പരമ്പരാഗത വഴികളിലൂടെയാണെന്നു കമ്പനി അധികൃതരുടെ സാക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam