ജിഷയെ കൊല്ലാന്‍ പ്രതിയെത്തിയത് മഞ്ഞ ടീഷര്‍ട്ട് ധരിച്ച്

By Web DeskFirst Published Jun 19, 2016, 6:01 AM IST
Highlights

ജിഷ കൊല്ലപ്പെട്ട ദിവസം മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ വീടിന് സമീപത്ത് കൂടി നടന്നുപോകുന്നത് കണ്ടെന്ന് ചില പരിസരവാസികള്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജിഷയുടെ വീട്ടിലെത്തിയതും ആയുധം എങ്ങനെ കൊണ്ടുവന്നെന്നുമുള്ള കാര്യങ്ങള്‍ പ്രതിയോട് ചോദിച്ചറിഞ്ഞത്. മുണ്ട് ധരിച്ചാണ് ജിഷയുടെ വീട്ടിലെത്തിയതെന്നും മുണ്ടിനുള്ളില്‍ ഒളിപ്പിച്ചാണ് ആയുധം കൊണ്ടുവന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൃത്യം നടത്തിയ ശേഷം രക്തം പുരണ്ട ആയുധം ഈ മുണ്ടിനുള്ളില്‍ തന്നെ ഒളിപ്പിച്ച് തിരിച്ചുപോയി. ഇടവഴിയിലൂടെയാണ് താമസിച്ചിരുന്ന മുറിയിലെത്തിയത്. ഇവിടെ നിന്ന് സാധനങ്ങളൊന്നും എടുക്കാതെ രക്ഷപെടുകയായിരുന്നു. നാടുവിട്ട് പോവുകയാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നാതിരിക്കാനാണ് സാധനങ്ങള്‍ മുറിയില്‍ ഉപേക്ഷിച്ചത്. 

കൊല്ലാനുപയോഗിച്ച ആയുധം വീടിന്റെ പിന്നിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഇയാള്‍ മൊഴിനല്‍കിയിരിക്കുന്നത്. സമാനമായൊരു ആയുധം ഇവിടെ നിന്ന് പൊലീസ് കണ്ടെത്തിയതായും സൂചനകളുണ്ട്. നേരത്തെ വീടിന്റെ ടെറസില്‍ നിന്ന് മറ്റൊരു കത്തി കണ്ടെത്തിയിരുന്നു. ഇതില്‍ ഏത് ഉപയോഗിച്ചാണ് കൊലനടത്തിയതെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവൂ. കൊലപാതകത്തിന് മുമ്പ് മദ്യം വാങ്ങി ഇതര സംസ്ഥാനക്കാരായ തന്റെ സുഹൃത്തുക്കള്‍ താമസിക്കുന്ന സ്ഥലത്ത് അമീറുല്‍ ഇസ്ലാം എത്തിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വെച്ച് അല്‍പ്പം മദ്യം കഴിച്ചതിന് ശേഷമാണ് ബാക്കി മദ്യവുമായി ജിഷയുടെ വീട്ടിലേക്ക് പോയതെന്നും അമീറുല്‍ ഇസ്ലാം മൊഴി നല്‍കി.

click me!