
മഹിജക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പത്രപരസ്യം നല്‍കി സര്‍ക്കാര്‍. പത്രപരസ്യത്തിലെ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ നടപടി വേദനിപ്പിച്ചെന്നും മഹിജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീതിതേടി മഹിജ നിരാഹാരസമരം തുടരുന്നു.
പൊലീസുകാര്‍ക്കെതിരായ മഹിജയുടേയും കുടുംബത്തിന്റെയും പരാതികള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് പി.ആര്‍.ഡിയുടെ പരസ്യം. മഹിജയെ പൊലീസ് വലിച്ചിഴച്ചുവെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ്. ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയ മഹിജക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പുറത്തു നിന്നും നുഴഞ്ഞുകയറിയ സംഘമാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മകന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ ബോധപൂര്‍വ്വമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ചിലരുടെ നീക്കമെന്ന് ലക്ഷങ്ങള്‍ മുടക്കിയ പരസ്യത്തിലൂടെ സര്‍ക്കാര്‍ വിശദീകരിക്കുന്നു. പ്രചാരണമെന്ത്, സത്യമെന്ത് എന്നാണ് പരസ്യത്തിന്റെ തലക്കെട്ട്.
എന്നാല്‍ പരസ്യത്തില്‍ സത്യമില്ലെന്നാണ് മഹിജയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് തന്നെ ഒന്നു വിളിച്ച് ചോദിക്കുക പോലും ചെയ്തില്ലെന്നാണ് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. ഇതുവരെ സര്‍ക്കാറിനെ വിമര്‍ശിക്കാതിരുന്ന മഹിജയും കുടുംബവും പരസ്യത്തിന്റെ പേരില്‍ സര്‍ക്കാറിനെതിരെ പ്രതികരിച്ചു തുടങ്ങി. സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ച് ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും രംഗത്തെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഹിജയുടെ നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു. മഹിജക്ക് കടുത്ത ക്ഷീണമുണ്ട്. എന്നാല്‍ ഇന്നും ഡിസ്ചാര്‍ജ്ജ് ചെയ്യില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam