ആ ശബ്ദം എന്‍റേത് തന്നെ; ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പങ്കില്ലെന്ന് ഗണേഷ് കുമാര്‍

By Web DeskFirst Published Jun 30, 2018, 1:39 PM IST
Highlights
  • ശബ്ദരേഖ സ്ഥിരീകരിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഇടവേള ബാബുവുമായുളള ശബ്ദസന്ദേശം തന്‍റേത് തന്നെയെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ.  ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ശബ്ദരേഖ ചോര്‍ന്നത് അമ്മയ്ക്കുള്ളില്‍ നിന്നാണ്. ഇത് എങ്ങനെ പുറത്തുപോയെന്ന് അന്വേഷിക്കുന്നുണ്ട്. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പങ്കാളിയല്ല. സംഘടനയെ തകര്‍ക്കാനുളള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.  

താരസംഘടന അമ്മയിൽ നിന്നും രാജിവെച്ച നടിമാരെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരെയും വിമർശിക്കുന്നതാണ് കെബി ഗണേഷ്കുമാറിന്‍റെ പുറത്തുവന്ന ശബ്ദരേഖ . രാജിവെച്ചവർ അമ്മയിൽ കുഴപ്പം ഉണ്ടാക്കുന്നവരാണെന്നും ടിവിയിൽ പേര് വരാനാണ് രാഷ്ട്രീയക്കാർ ഇവരെ പിന്തുണക്കുന്നതെന്നും ഗണേഷ് കുറ്റപ്പെടുത്തി. 

അമ്മയില്‍ നിന്ന് നാലുപേര്‍ രാജിവെച്ചതാണ് ഏറ്റവും പുതിയ കാര്യം. ഇവര്‍ അമ്മയോട് ശത്രുത പുലർത്തുന്നവരാണ്. സിനിമയിലും സജീവമല്ല, അമ്മയിലും സജീവമല്ല. ഇതിനോടൊന്നും പ്രതികരിക്കരുത്. അമ്മ നടത്തിയ മെഗാ ഷോയില്‍ പോലും ഇവര്‍ സഹകരിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. 

പിന്നെ ചില രാഷ്ട്രീയനേതാക്കൾ അവരുടെ പേര് ടിവിയിൽ കാണിക്കാൻ വേണ്ടി,ആളാകാൻ വേണ്ടി അവർക്കൊപ്പം നിന്ന് പറയുന്നു. ഇവർക്കൊന്നും രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ല. അമ്മയ്‌ക്കെതിരേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച് ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ് പറഞ്ഞു. 

click me!