
ബംഗലൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയുമായ എസ്എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന് സൂചന. വൈകാതെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപിയില്‍ നേരിടുന്ന അവഗണനയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മകള്‍ക്ക് സീറ്റ് നല്‍കാത്തതുമാണ് തിരിച്ചുപോക്കിന് കൃഷ്ണയെ പ്രേരിപ്പിക്കുന്നത്. കോൺഗ്രസിലേക്കു മടങ്ങുന്നതു സംബന്ധിച്ചു മുതിർന്ന നേതാക്കളുമായി കൃഷ്ണ ചർച്ച നടത്തിയതായും സൂചനയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മകള്‍ ഷാംബവിക്ക് രാജരാജേശ്വരിനഗറില്‍ സീറ്റ് നല്‍കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സഥാനാര്‍ഥി പട്ടികയില്‍ കൃഷ്ണയുടെ മകളുടെ പേരുണ്ടായിരുന്നില്ല. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വർഷമാദ്യമാണ് 50 വർഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസം അവസാനിപ്പിച്ച് കൃഷ്ണ പാര്‍ട്ടി അംഗത്വം രാജിവെച്ചത്. പാര്‍ട്ടി തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നായിരുന്നു പാര്‍ട്ടി വിടാന്‍ അദ്ദേഹം പറഞ്ഞ പ്രധാന കാരണം. ഇതിനുശേഷം രണ്ടുമാസം കഴിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ച് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ടാണ് കൃഷ്ണയ്ക്ക് പാര്‍ട്ടിയില്‍ അംഗത്വം നൽകിയത്.
എന്നാൽ, ബിജെപിയിൽ അദ്ദേഹത്തിന് പദവിയൊന്നും ഉണ്ടായിരുന്നില്ല. ബിജെപിയിൽ ചേർന്നതിനു പിന്നാലെ കൃഷ്ണ ഉപരാഷ്ട്രപതിയോ ഗവര്‍ണറോ ആയേക്കുമെന്ന സൂചനകളുണ്ടായിരുന്നു.കൃഷ്ണയുടെ ബിജെപി ബാന്ധവത്തിന് ഒരു വയസ്സ് പൂർത്തിയായതിനു തൊട്ടുപിന്നാലെയാണു മാതൃസംഘടനയിലേക്കുള്ള മടക്കത്തിനു വഴിയൊരുങ്ങുന്നത്.
1968 ൽ മണ്ഡ്യയെ പ്രതിനിധീകരിച്ചാണ് കൃഷ്ണ(84) ആദ്യമായി ലോക്സഭാംഗമായത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1999 ൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറുകയായിരുന്നു. 2004 വരെ മുഖ്യമന്ത്രിയായി. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി സേവനം അനുഷ്ഠിച്ചു. തുടർന്നു മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടർന്നു. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതൽ സംസ്ഥാന കോൺഗ്രസുമായി പലകാര്യങ്ങളിലും അത്ര ചേർച്ചയിലായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam