
ബംഗളുരു: നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല ദൃശ്യങ്ങളയച്ച എം.എല്‍.എ വിവാദത്തില്‍. കര്‍ണ്ണാടക നിയമനിര്‍മ്മാണ കൗണ്‍സിലിലെ ബല്‍ഗാവിയില്‍ നിന്നുള്ള ബി.ജെ.പി അംഗമായ മഹന്ദേശ് കവാതകിമാഥാണ് പോണ്‍ നടിമാരുടെ 50 നഗ്ന ചിത്രങ്ങളടങ്ങിയ പി.ഡി.എഫ് ഫയല്‍ വാട്സ്ആപ് ഗ്രൂപ്പിലേക്ക് അയച്ചത്. ബല്‍ഗാവി മീഡിയ ഫോഴ്സ് എന്ന ഗ്രൂപ്പിലേക്കായിരുന്നു എം.എല്‍.എയുടെ സന്ദേശം എത്തിയത്.
ചിത്രങ്ങള്‍ വന്നതോടെ ഗ്രൂപ്പില്‍ മറ്റ് അംഗങ്ങള്‍ പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് അഡ്മിനായ മെഹബൂബ് മകാന്ദര്‍ എം.എല്‍.എയെ ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യുകയായിരുന്നു. മാന്യനായ രാഷ്ട്രീയക്കാരനായി അഖിയപ്പെടുന്ന മഹന്ദേശില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്ന് ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഗ്രൂപ്പ് അഡ്മിന്റെ വാദം. വാട്സ്ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കേസുകളില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത ആളിന് പുറമേ ഗ്രൂപ്പ് അഡ്മിനേയും പ്രതിചേര്‍ത്താണ് കേസെടുക്കാറുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നും എം.എല്‍.എയുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നുമാണ് അഡ്മിന്‍ മെഹബൂബ് മകാന്ദര്‍ പറയുന്നത്. എം.എല്‍.എ അയച്ച ചിത്രങ്ങളില്‍ ആരുടെയും വികാരം വ്രണപ്പെടുത്തുന്നവയൊന്നും ഇല്ലെന്നും അഡ്മിന്‍ പറയുന്നു.
എം.എല്‍.എ ചിത്രങ്ങളയച്ച വാര്‍ത്ത പരന്നതോടെ അദ്ദേഹം മുങ്ങിയിരിക്കുകയാണ്. ഫോണിലും കിട്ടുന്നില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. അബദ്ധം പറ്റിയതാണെന്നാണ് വിശദീകരണം. 2012ല്‍ കര്‍ണ്ണാടക നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മൂന്ന് മന്ത്രിമാര്‍ സഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന വീഡിയോ പുറത്തുവന്നിരുന്നു. അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കര്‍ണ്ണാടക എക്സൈസ് മന്ത്രിയും രാജിവെച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam