ജമ്മുകശ്മീരിൽ ഉറിക്കും ബാരാമുള്ളയ്ക്കും പിന്നാലെ മറ്റൊരു സൈനിക ക്യാംപിനു നേരെ ആക്രമണത്തിനുള്ള ശ്രമമാണ് കരസേന ഇന്നു തകർത്തത്. പുലർച്ചെ അഞ്ചു മണിക്ക് ക്യാംപിന്റെ മതിലിനു സമീപം എത്തിയ ഭീകരർ കാവൽ നില്ക്കുന്ന സൈനികർക്കെതിരെ വെടിയുതിർത്തു. ജാഗരൂകരായിരുന്ന സൈനികർ ഉടൻ പ്രത്യാക്രമണം നടത്തി. അരമണിക്കൂർ ഏറ്റുമുട്ടലിനു ശേഷം ഭീകരർ അടുത്തുള്ള ആപ്പിൾ തോട്ടത്തിൽ ഒളിച്ചു. സൈന്യം ഈ തോട്ടം വളഞ്ഞ് മൂന്നു ഭീകരരെയും വധിക്കുകയായിരുന്നു.
പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയ ചാവേറുകളെയാണ് സൈന്യം വധിച്ചത്. ഇവരുടെ പക്കൽ നിന്ന് 3 എകെ 47 തോക്കുകളും പാക് നിർമ്മിത ഗ്രനേഡുകളും ജിപിഎസ് സംവിധാനവും പിടിച്ചെടുത്തു. കൂടുതൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ബാരാമുള്ളയിൽ ക്യാപ് ആക്രമിച്ച് ഒരു ബിഎസ്എഫ് ജവാനെ വധിച്ച ശേഷം ഭീകരരർ രക്ഷപ്പെട്ടിരുന്നു.
ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷം ജമ്മുകശ്മീരിനുള്ളിൽ ഇത് മൂന്നാം തവണയാണ് സൈനിക ക്യാംപിൽ കടന്നു കയറാനുള്ള നീക്കം കരസേന തകർക്കുന്നത്.