മരുന്നു കമ്പനികളുടെ കൊള്ളയ്ക്ക് അറുതിയാവുന്നു; കേരള ജനറിക് കൗണ്ടറുകള്‍ നാളെ മുതല്‍

By Web DeskFirst Published May 10, 2017, 1:18 PM IST
Highlights

തിരുവനന്തപുരം: ജനറിക് മരുന്നുകളുടെ വ്യാപനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ കേരള ജനറിക് കൗണ്ടറുകള്‍ തുടങ്ങുന്നു. കൗരുണ്യ ഫാര്‍മസികളോട് ചേര്‍ന്നാണ് ജനറിക് കൗണ്ടറുകളും പ്രവര്‍ത്തിക്കുക. അ‍ഞ്ചുകോടി രൂപയാണ് പദ്ധതിക്കായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വകയിരുത്തിയിരിക്കുന്നത്. ആദ്യ കൗണ്ടര്‍ നാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയില്‍ പ്രവര്‍ത്തനം തുടങ്ങും
 
94 രാസ ഘകടങ്ങള്‍ ചേര്‍ന്ന 192 ഇനം ജനറിക് മരുന്നുകളാണ് ആദ്യഘട്ടത്തില്‍ ഇത്തരം കൗണ്ടറുകള്‍ വഴി ലഭ്യമാക്കുക. ജീവിതശൈലീ രോഗങ്ങള്‍, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളും ഇവിടെ കിട്ടും. ആദ്യഘട്ടത്തില്‍ അഞ്ച് മെഡിക്കല്‍ കോളേജുകളിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ 55 കാരുണ്യ ഫാര്‍സികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സാധാരണയായി ജനറിക് മരുന്നുകളോട് മുഖം തിരിക്കുന്ന പ്രവണത കൂടുതലായതിനാല്‍ ഗുണനലിവാരം ഉറപ്പാക്കിയ ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നുകളാണ് ടെണ്ടര്‍ വഴി വാങ്ങിയിട്ടുള്ളത്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ തനത് ഫണ്ടില്‍ നിന്നുള്ള അഞ്ചുകോടി രൂപയാണ് പദ്ധതിക്കായി മാറ്റിയിട്ടുള്ളത്. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മരുന്നുകള്‍ നല്‍കുമ്പോള്‍ ഇനി ജനറിക് മരുന്നുകളാകും നല്‍കുക. കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് വാങ്ങാനെത്തുന്നവരോട് വലിയ വിലക്കുറവില്‍ ലഭ്യമാകുന്ന വമ്പന്‍ കമ്പനികളുടെ തന്നെ ജനറിക് മരുന്നുകളെ കുറിച്ച് ബോധവല്‍കരണവും നടത്തും.

click me!