
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ അനന്തമായി നീളുന്നു. ഒഴിവുള്ള എൻആർഐ സീറ്റുകൾ മെറിറ്റ് സീറ്റാക്കി മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്റുകൾ അറിയിച്ചു. ഇതിൽ ചട്ടലംഘനമില്ലെന്നാണ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ മറുപടി.
മൂന്ന് ദിവസമായി രാപ്പകലില്ലാതെ തുടരുന്ന വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കാത്തിരിപ്പ്, പ്രവേശന നടപടികളിലെ തർക്കങ്ങൾ, ഒന്നിനും ഒരു ഉറപ്പുമില്ലാത്ത അവസ്ഥ, മാനേജ്മെന്റുകളുടെ വെല്ലുവിളി അങ്ങിനെ മുന്പെങ്ങും ഇല്ലാത്ത സർവ്വത്ര ആശയക്കുഴപ്പമാണ് സ്പോട്ട് അഡ്മിഷനിൽ
ഇന്നലെ രാത്രി തീരേണ്ട സ്പോട്ട് അഡ്മിഷൻ ഇങ്ങിനെ അനന്തമായി നീളുന്നത് ആദ്യമായി. ഒഴിവുള്ള എൻആർഐ സീറ്റുകളിലെ മെറിറ്റ് പ്രവേശനമാണ് മാനേജ്മെന്റ് ചോദ്യം ചെയ്യുന്നത്. അനാവശ്യമായ രേഖകൾ ആവശ്യപ്പെട്ട് എൻആർഐക്കാരെ മടക്കുകയാണെന്നാണ് ആക്ഷേപം. എന്നാൽ ബാക്കിയുള്ള എൻആർആ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമെന്ന് നേരത്തെ വിജ്ഞാപനത്തിൽ പറഞ്ഞതായി പ്രവേശന പരീക്ഷാ കമ്മീഷണർ വിശദീകരിച്ചു.
ചില മാനേജ്മെന്റുകൾ പ്രവേശനത്തിൽ നിന്നും പിൻവാങ്ങിയതായി അറിയിച്ചെങ്കിലും ഈ കോളേജുകളിലേക്ക് പ്രവേശനം നടത്താൻ തന്നെയാണ് സർക്കാർ തീരുമാനം. സർക്കാർ ഗ്യാരണ്ടി കൂടി പ്രഖ്യാപിച്ചതോടെ നേരത്തെ വിട്ടുപോയ വിദ്യാർത്ഥികൾ വീണ്ടും എത്തുന്നതും സമയം നീളാനുള്ള കാരണമാണ്.
സമയപരിധി തീർന്നുള്ള പ്രവേശനം കോടതിയിൽ ചോദ്യം ചെയ്യുമെന്നാണ് മാനേജ്മെന്റുകളുടെ തീരുമാനം. എന്നാൽ തുടങ്ങിയ പ്രവേശനം പൂർത്തീകരിക്കാൻ സമയം എടുക്കുന്നതിൽ പ്രശ്നമില്ലെന്നാണ് സർക്കാർ വിശദീകരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam