കൊച്ചിയില്‍ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം

By Web DeskFirst Published Jan 2, 2017, 3:28 PM IST
Highlights

കൊച്ചി: പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതിനെ ചൊല്ലി കൊച്ചിയില്‍ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം. മാര്‍ച്ച് 31 വരെ നോട്ടുകള്‍ മാറാമെന്ന് കരുതി മലബാറില്‍ നിന്നടക്കം നിരവധി പേര്‍ കൊച്ചിയിലെത്തിയിരുന്നു.  എന്നാൽ കഴിഞ്ഞ മൂന്ന് മാസം വിദേശത്ത് സന്ദര്‍ശനം നടത്തിയവർക്കും പ്രവാസികൾക്കും മാത്രമേ പഴയ നോട്ടുകള്‍ മാറി നല്‍കൂ എന്നാണ് സര്‍ക്കാരിന്‍റെ ഉത്തരവെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കൂടുതൽ ബാങ്കുകൾ പലിശ നിരക്കിൽ കുറവ് വരുത്തി. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനാറ ബാങ്ക് , ഐസിഐസിഐ, എച്ച്ഡിഎഫ്സി യെസ് ബാങ്ക് തുടങ്ങിയവയാണ് പലിശ നിരക്ക് കുറച്ചത്.

ഇന്ന് രാവിലെ കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ വലിയ തിരക്കായിരുന്നു. പഴയ നോട്ടുകളുമായി കണ്ണൂരില്‍ നിന്ന് വരെ എത്തിയവര്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്ന കാഴ്ച കാണാമായിരുന്നു. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് വഴി നോട്ടുകള്‍ മാറാമെന്ന് കരുതി വന്നവരാണിവര്‍ .

രണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ പഴയ നോട്ടുകള്‍ മാറി നല്‍കൂ എന്നാണ് സര്‍ക്കാരിന്‍റെ ഉത്തരവെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ മൂന്ന് മാസം വിദേശത്ത് സന്ദര്‍ശനം നടത്തിയവരും  പ്രവാസികളുണ്  ഈ വിഭാഗത്തില്‍പ്പെടുന്നത്. അല്ലാത്തവര്‍ക്ക്  ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ ,നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഒോഫീസുകളി‍ല്‍ നിന്ന് പണം മാറ്റാം. 

ഇക്കാര്യം മതിയായ രീതിയല്‍  ജനങ്ങളിലെത്തിക്കാന്‍ കഴിയാഞ്ഞതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ കൂടുതൽ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തി. 

പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനാറ ബാങ്ക് തുടങ്ങിയവയാണ് പലിശ നിരക്ക് കുറച്ചത്. 0.38 ശതമാനം മുതൽ 0.90 ശതമാനം വരെയാണ് പലിശ നിരക്കിലെ ഇളവ്. സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി യെസ് ബാങ്ക് എന്നിവയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്.  ഇതോടെ ഈ ബാങ്കുകളിൽ നിന്നെല്ലാം എടുത്ത ഭവന-വാഹന വായ്പ പലിശ നിരക്കിൽ കുറവ് വരും.

click me!