കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ സിപിഎമ്മിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോഴിക്കോട് വടകരയിൽ സംഘടിപ്പിച്ച സിപിഎം രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമർശം.
ടി.പി ചന്ദ്രശേഖരന്റെ വഴിയിൽ നിന്ന് വ്യതിചലിച്ചു എന്നാരോപിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി ആർ.എം.പിക്കെതിരെ ആഞ്ഞടിച്ചത്. ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴത്തെ ആർ.എം.പി നേതൃത്വം യു.ഡി.എഫിന്റെ കൂടാരത്തിൽ ചേരാൻ ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ആരോപണങ്ങൾക്ക് ആർ.എം.പി നേതാവ് കെ.കെ രമ മറുപടിയുമായി രംഗത്തെത്തി. ടി.പിയെ അനുകൂലിച്ച് സംസാരിച്ച് സിപിഎമ്മിലേക്ക് ആളെ ചേർക്കാം എന്ന തന്ത്രമാണ് സിപിഎമ്മിന്റെതെന്ന് രമ പറഞ്ഞു. വടകരയിലെ രാഷ്ട്രീയ ആക്രമണങ്ങൾ നിയമസഭയിൽ അടക്കം വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് രാഷ്ട്ടീയ വിശദീകരണയോഗവുമായി സിപിഎം രംഗത്തെത്തിയത്.