
കൊല്ലം: വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂളിലെ എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാരും പൊലീസും തമ്മിലുളള ഏറ്റുമുട്ടലില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനായി പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി ഇന്ന് രാവിലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അന്ത്യം.സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി. അതേസമയം, കേസില്‍ ആരോപണ വിധേയരായ സിന്ധു, ക്രസന്‍റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ അധ്യാപികമാരായ ഇരുവര്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസം മുന്‍പ് സഹപാഠിയുമായി പെണ്‍കുട്ടി വാക്കുതര്‍ക്കമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത അധ്യാപിക ഇന്നലെ സ്റ്റാഫ് റൂമിന് അകത്തേക്ക് പെണ്‍കുട്ടിയെ വിളിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് ശകാരിക്കുകയും ചെയ്തു.
മാനസികമായി തകര്‍ന്ന പെണ്‍കുട്ടി എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് പൊലീസ് വിശദീകരണം. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് ദൃസാക്ഷികളായി ചില കുട്ടികളോടും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതരും വ്യക്താമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam