
കോതമംഗലം: മുഖ്യമന്ത്രി സാറേ എന്നെയൊന്ന് കൊന്ന് തരാമോ? നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും എന്നോട് ചെയ്തത് വളരെ മോശമായിപ്പോയി. മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കൃഷ്ണകുമാര്‍ നായരുടz അഭ്യര്‍ത്ഥനയാണ് സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിക്കുന്നത്. ജയില്‍ വാസത്തിന് ശേഷം നാട്ടില്‍ ഏകാന്തവാസത്തിലാണ് കൃഷ്ണകുമാര്‍ ഇപ്പോഴുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് കൃഷ്ണകുമാര്‍ നായര്‍ ഭീഷണി മുഴക്കിയത്. താന്‍ പഴയ ആര്‍എസ്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ട്. അത് കൊലപാതകത്തിന് വേണ്ടിയുള്ളതാണ്. പഴയ കത്തിയും മറ്റും തേച്ച് മിനുക്കുകയാണെന്നും തന്റെ പാസ്‍പോര്‍ട്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തരാമെന്നും പറഞ്ഞ അദ്ദേഹം എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യാനും വെല്ലുവിളിച്ചിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചതോടെ നിരവധിപ്പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ മാപ്പ് അപേക്ഷിച്ച് ഇയാള്‍ വീണ്ടും ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. ഭീഷണി മുഴക്കുന്ന വീഡിയോയും നീക്കം ചെയ്തു. ജോലി പോയി നാട്ടിലേക്ക് വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും രണ്ടാമത്തെ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്ന് മദ്യപിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞത് അതിന്റെ പേരില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ വരെ ശമ്പളമുണ്ടായിരുന്ന ജോലി വരെ തെറിപ്പിച്ചു. ഇനിയും ജീവിക്കാന്‍ വയ്യ. എന്നെ ആരു കൊന്നാലും പ്രശ്നമില്ല, ബിജെപിക്കാര് കൊന്നാലും ആര്‍എസ്എസ്കാരു കൊന്നാലും കമ്യൂണിസ്റ്റ്കാരു കൊന്നാലും എസ്ഡിപിഐക്കാര് കൊന്നാലും കുഴപ്പമില്ലെന്ന് ഇയാള്‍ പുതിയ വീഡിയോയില്‍ പറയുന്നു. ഇങ്ങനെ ജീവിക്കാന്‍ വയ്യെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam