
തിരുവനന്തപുരം: അരി വില മുൻവർഷത്തേക്കാൾ 21 ശതമാനം കൂടിയെന്ന് നിയമസഭയിൽ സമ്മതിച്ച് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. കേന്ദ്രത്തിൽ നിന്നുള്ള അരി വിഹിതം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിലെ വരൾച്ചയുമാണ് വില കൂടാൻ കാരണമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു. വിലക്കയറ്റം തടയുന്നതിൽ പരാജയപ്പെട്ട മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അരിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കുകയായിരുന്നു ഭക്ഷ്യമന്ത്രി പി തിലോത്തമൻ. കേരളത്തില്‍ അരിക്ക് 21 ശതമാനം വില വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച മന്ത്രി, എന്നാല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ക്കോ പച്ചക്കറിക്കോ വില കൂടിയിട്ടില്ലെന്നും അറിയിച്ചു.
കേന്ദ്രത്തില്‍ നിന്നും കൃത്യമായി റേഷന്‍ വിഹിതം ലഭിക്കുന്നില്ലെന്ന കുറ്റപ്പെടുത്തിയ മന്ത്രി. വില നിയന്ത്രിക്കാന്‍ വിപണിയിലെ ഇടപെടല്‍ ശക്തമാക്കുമെന്ന് അറിയിച്ചു. ഒരോ ജില്ലയിലും അരിക്കടകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് ഭക്ഷ്യമന്ത്രി അറിയിച്ചു.
കേന്ദ്രത്തില്‍ നിന്നും അരി ലഭിക്കാത്ത വിഷയത്തില്‍ സര്‍വ്വകക്ഷി സമ്മര്‍ദ്ദം വേണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതേ സമയം കേന്ദ്രത്തില്‍ നിന്നും ലഭിച്ച എഫ്.സി.ഐയില്‍ കെട്ടികിടക്കുന്ന അരിപോലും സര്‍ക്കാറിന് വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് പരിഹരിക്കാന്‍ കഴിയാത്ത ഭക്ഷ്യമന്ത്രി രാജിവയ്ക്കണം എന്ന് പ്രതിപക്ഷം പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ മറുപടിയോടെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇന്നലെ അരിവില പ്രതിസന്ധി പരിഹരിക്കാന്‍ ബംഗാളില്‍ നിന്നും അരിയെത്തിക്കുമെന്ന് സര്‍ക്കാര്‍ സഭയില്‍ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam