
ദുരിത പര്‍വത്തില്‍ നിന്ന് ലേഖാനമ്പൂതിരി കാല്‍വച്ച് തുടങ്ങുന്നത് വിവാദങ്ങളിലേക്കാണ്. വൃക്ക നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നയാള്‍ തന്നെ അപവാദ പ്രചാരണം നടത്തുന്നതില്‍ ഏറെ ദുഖമുണ്ടെന്ന് ലേഖാ നമ്പൂതിരി പറയുന്നു. പണം ആഗ്രഹിച്ചല്ല വൃക്ക നല്‍കിയത്.
സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുമ്പോള്‍ എടുത്ത തീരുമാനമായതിനാല്‍ വൃക്ക നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിഞ്ഞില്ല. ടെസ്റ്റുകള്‍ക്കും യാത്രാ ചെലവിനുമുള്ള പണം കൈയിലില്ലാത്തതിനാല്‍ ഷാഫി തെന്ന മുടക്കി. അയാള്‍ക്ക് ജീവിതം തിരിച്ചുകിട്ടുകമാത്രമായിരുന്നു തന്‍റെ ഉദ്ദേശ്യമെന്ന് ലേഖാ നമ്പൂതിരി പറയുന്നു.
വൃക്ക ദാനം നല്‍കിയതിനെ വര്‍ഗീയമായി താന്‍ ഒരിക്കലും ചിത്രീകരിച്ചിട്ടില്ലെന്നും ലേഖാ നമ്പൂതിരി ആണയിടുന്നു. അപവാദ പ്രചാരണം നടത്തിയ ഷാഫിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. ശസ്ത്രക്രിയക്ക് ശേഷം ലേഖാ നമ്പൂതിരി നടന്നു തുടങ്ങുകയാണ്. അതിന് വഴിയൊരുക്കിയ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്.
അതേ സമയം അന്യമതക്കാരിയിൽ നിന്നും വൃക്കസ്വീകരിച്ചത് അവയവദാനത്തിന് പ്രചോദനമാവട്ടെ എന്ന് കരുതിയായിരുന്നെന്ന് ലേഖ നമ്പൂതിരിയിൽ നിന്നും വൃക്ക സ്വീകരിച്ച പാട്ടാമ്പി സ്വദേശി ശാഫി നാവാസ്. വൃക്കദാനം നൽകിയിട്ടും ലേഖയെ തള്ളിപറഞ്ഞെന്നതും ലേഖയെ ഇതുവരെ താൻ സാഹായിച്ചില്ലെന്നതുമായ ആരോപണങ്ങൾ തെറ്റാണ്, എട്ട് ലക്ഷം രൂപ ലേഖയ്ക്ക് നൽകിയിട്ടുണ്ട്.
തന്നെ വർഗീയവാദിയും അവസരവാദിയും ആയി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണത്തിൽ വിഷമമുണ്ടെന്നും ശാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2006 ലാണ് ശാഫിയുടെ ഇരു വൃക്കകളും തകരാറിലായത്. 2008 ൽ മാവേലിക്കര ചെട്ടിയാർ സ്വദേശി ലേഖ നമ്പൂതിരി വൃക്ക നൽകാമെന്നേറ്റു. 2012 നംവംബർ പതിനഞ്ചിന് ലേഖനമ്പൂതിരിയുടെ വൃക്ക ശാഫിയുടെ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങി. അറുപത്തിഅഞ്ച് ലക്ഷം രൂപ ചിലവ് വന്ന നീണ്ട കാലത്തെ ചികിത്സയ്ക്കോടുവിൽ ശാഫി ആശുപത്രിവിട്ടു. ലേഖയെ താൻ സഹായിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും ഷാഫി പറഞ്ഞു. ഈ സംഭവം വാർത്തയാക്കിയവരാരും തന്നോട് അഭിപ്രായം ചോദിച്ചില്ലെന്നും ശാഫി വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam