ചുവരെഴുത്ത് കേസ്; എസ്എഫ്‌ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍

By Web DeskFirst Published Dec 22, 2016, 10:19 AM IST
Highlights

മഹാരാജാസ് കാമ്പസിലെ ചുവരുകളില്‍ കവിതാശകലങ്ങള്‍ കുറിച്ചു എന്നാരോപിച്ച് നിരപരാധികളായ വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യുകയും തുറുങ്കിലടക്കുകയും ചെയ്തതെന്ന് ഈ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ നവംബര്‍ 23ന് നല്‍കിയ പരാതിയില്‍ ഇപ്പോള്‍ അറസ്റ്റിലായ ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും കോളേജ് ചുവരിലെ വിവാദ എഴുത്തുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഇവര്‍ പറയുന്നു.

എസ്എഫ്‌ഐയില്‍ നിന്ന് രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പുറത്തുവന്നവരും പുരോഗമന ആശയങ്ങളുടെ ഭാഗമായി തുടരുകയും ചെയ്യുന്ന തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയുന്ന നടപടികളോട് വിയോജിപ്പാണെന്നും വിവാദ ചുവരെഴുത്തുകളെക്കുറിച്ച് അന്വേഷിക്കണമെന്നും എസ്എഫ്‌ഐ നേതൃത്വം പ്രതികരിച്ചു.

ഇതിനിടെ സംഘടനാപ്രവര്‍ത്തനത്തിന്റെ മറവില്‍ എസ്എഫ്‌ഐ കാ്യാമ്പസില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാരോപിച്ച് കെഎസ്‌യു എറണാകുളം മഹാരാജാസ് കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കോളേജ് ഗേറ്റില്‍ പൊലീസ് തടഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ചുവരെഴുത്തുകള്‍  ക്യാമ്പസിനുള്ളില്‍ നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കിലും പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി
 

click me!