വടകര മോര്‍ഫിംഗ് കേസ്: മുഖ്യപ്രതി പിടിയിൽ

By Web DeskFirst Published Apr 4, 2018, 9:13 AM IST
Highlights
  • വടകര മോര്‍ഫിംഗ് കേസ്: മുഖ്യപ്രതി പിടിയിൽ

ഇടുക്കി: വടകരയിൽ  സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയിൽ. സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററായ ബിബീഷിനെ ഇടുക്കിയിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇടുക്കി രാജമുടിയിലെ ബന്ധുവീട്ടിൽ നിന്ന് ബിബീഷിനെ പിടികൂടിയത്. കേസ് അന്വേഷിക്കുന്ന വടകര ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.സ്ത്രീകൾ പരാതിയുമായി എത്തിയതിന് പിന്നാലെ  ബീബീഷ് ഒളിവിൽ പോയിരുന്നു.ഇടുക്കിയിലെ ഭാര്യ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്വേഷണ സംഘം അവിടെ എത്തിയത്.  ബിബീഷിനെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇയാളെ രാത്രിയോടെ വടകരയിലെത്തിക്കും. വീഡിയോ എഡിറ്ററായ ബിബീഷാണ് ചിത്രങ്ങൾ മോർഫ് ചെയ്തത്. ബീബീഷിനെ  ചോദ്യം ചെയ്താൽ മാത്രമേ എത്ര പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ട് എന്നടക്കമുള്ള വിവരങ്ങൾ ലഭിക്കൂ. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് സ്ത്രീകൾ പരാതിയുമായി എത്തിയത്. 

കേസിൽ  സ്റ്റുഡിയോ ഉടമ  ദിനേശനെയും ഫോട്ടോഗ്രാഫർ സതീശനെയും രണ്ട് ദിവസം മുൻപ് തൊട്ടിൽപാലത്തുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടിയിരുന്നു. 450000 അധികം ഫോട്ടോകൾ ഉള്ള ഹാർഡ് ഡിസ്ക് പൊലീസ് സ്റ്റുഡിയോയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സിഐ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
 

click me!