
കുവൈത്ത് സിറ്റി: രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ കുടുങ്ങിയ മലയാളി നഴ്‌സിന് ജാമ്യം ലഭിച്ചു. ആറ് മാസത്തിലേറെയായി കുവൈത്ത് ജയിലില്‍ കഴിയുന്ന ഇടുക്കി സ്വദേശി എബിന്‍ തോമസിന് വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. എബിന്‍ ഇന്ന് ജയില്‍ മോചിതനാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫഹാ ഹീലെ മെഡിക്കല്‍ പരിശോധന വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇടുക്കി കരിംക്കുന്നും മറ്റത്തിപ്പാറ സ്വദേശി എബിന്‍ തോമസ്. ഹെപ്പറ്റെറ്റിസ് ബി-ബാധിച്ച് നേരത്തെ നാട് കടത്തിയ ബംഗല്‍ദേശ് സ്വദേശി അവിടെ നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വീണ്ടും കുവൈത്തിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ഫഹീലിലെ മെഡിക്കല്‍ പരിശോധന ലാബില്‍ വച്ച് ഇയാളുെട രക്തസാമ്പിള്‍ എടുത്തത് എബിനായിരുന്നു. രക്ത സാമ്പിള്‍ പരിശോധനയക്കായി മെയിന്‍ ലാബിലേക്ക് കൊണ്ടുപോകുന്നതിനിടെ ബംഗളദേശി തന്റെ സ്വാധീനം ഉപയോഗിച്ച് ഡ്രൈവര്‍ അടക്കമുള്ളവര്‍ വഴി അത് മാറ്റി വേറെയാളുടെ രക്തം വച്ചു. അതിനിടെ,രോഗബാധിതനായ ആള്‍ കുവൈത്തില്‍ തിരികെയെത്തിയ വിവരം പോലീസ് മനസിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ രക്ത സാമ്പിളിലെ തിരിമറി കണ്ടെത്തിയത്.
ഇതോടെ ഡ്രൈവര്‍ അടക്കമുള്ളവര്‍ രാജ്യം വിടുകയും ചെയ്തു. തുടര്‍ന്നാണ് എബിനും, രോഗബാധിതനും മറ്റ് നാല് ബംഗളദേശികളും കുടുങ്ങിയത്. എബിന്‍ പല തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കില്ലും അത് വിജയിച്ചിരുന്നില്ല. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യതുക കോടതിയില്‍ കെട്ടിവച്ച് നാളെ എബിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam