
വാലെറ്റാ: പാനമ രേഖകൾ പുറത്ത് കൊണ്ടുവന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തക ഡാഫിന്‍ ഗലിസീയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മാള്‍ട്ടയില്‍ വീട്ടിൽ നിന്ന് കാറോടിച്ച് പുറത്ത് കടന്നയുടൻ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിൽ ബോംബ് വച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. മാള്‍ട്ടയില്‍ തന്‍റെ വീടിന് സമീപത്തുവെച്ചാണ് ഗലീസിയ അപകടത്തില്‍പെട്ടത്. ഇവരുടെ കാറിനുള്ളില്‍ അക്രമിക ള്‍ബോംബ് വച്ചിരുന്നു. കാർ നിരവധി കഷ്ണങ്ങളായി തകർന്നു. ഗലീസിയയുടെ ശരീരവും ചിന്നിച്ചിതറി.
ലോകത്തെ പിടിച്ചുകുലുക്കിയ അഴിമതിക്കഥകൾ പുറത്തുവിട്ട പാനമ രേഖകള്‍ക്ക് പിറകിലെ പേന ഗലീസിയുടേത് ആയിരുന്നു. തന്‍റെ ബ്ലോഗിലൂടെ ഗലീസിയ പുറത്തുകൊണ്ടുവന്ന വാർത്തകള്‍ ഭരണാധികാരികളേയും നിയമലംഘകരേയും ഒരേ പോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. രണ്ടാഴ്ച മുമ്പ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഗലീസിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കാറ്റിനെതിരായ വാർത്തകളാണ് അവർ ഏറ്റവും അവസാനം പുറത്തുവിട്ടത്. ജോസഫ് മസ്‌കാറ്റിന്‍റെ ഭാര്യയും പനാമ ഷെല്‍കമ്പനിയും അസര്‍ബെയ്ജാന്‍ പ്രസിഡന്‍റിന്‍റെ മകളും ഉള്‍പ്പെട്ട അഴിമതി ഇടപാട് സംബന്ധിച്ച് റിപ്പോര്‍ട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു.
ഗലീസിയുടേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് അഡ്രിയാന്‍ഡെലിയ രംഗത്തെത്തിയിട്ടുണ്ട്. കിരാതമായ അക്രമമാണ് ഗലീസിയക്കെതിരെ നടന്നിരിക്കുന്നതെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമുകളിലുള്ള കടന്നാക്രമണം ആണിതെന്നും മാള്‍ട്ടാ പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റ് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി പനാമ രേഖകളുടെ ഭാഗമായി മൊസാക് ഫൊന്‍സേക കമ്പനിയില്‍നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഗലീസിയ ഉൾപ്പെടുന്ന ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ആണ് പുറത്തുവിട്ടത്. ഇന്ത്യയിലും പാകിസ്ഥാനിലും അടക്കം വിവിധ രാജ്യങ്ങളില്‍ വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഈ വാർത്തകള്‍. പാനമ രേഖകൾ പുറത്തുവന്നതിനെ തുടർന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam