
ഗുര്‍ഗോണ്‍: ഹരിയാനയിലെ ഗുര്‍ഗോണില്‍ മകളുടെ കൂട്ടുകാരിയെ ബിസിനസുകാരന്‍ ക്രൂര പീഡനത്തിനിരയാക്കി. വിദേശത്ത് നിന്നും അവധിക്കെത്തിയ മകള്‍ക്കൊപ്പം കൂട്ടു കിടക്കാന്‍ വന്ന കൂട്ടുകാരിയെയാണ് രാത്രി കിടപ്പുമുറിയിലേക്ക് വലിച്ചു കൊണ്ടുപോയി ബിസിനസുകാരനായ 45കാരന്‍ ബലാത്സംഗം ചെയ്തത്. 18 കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുര്‍ഗോണ്‍ നഗരത്തില്‍ ബിസിനിനസ് ചെയ്യുന്നയാളാണ് തന്‍റെ മകളുടെ കൂട്ടുകാരിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലായാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ കിടക്കാനെത്തിയ പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം കിടപ്പ് മുറിയിലേക്ക് കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി.
അറസ്റ്റിലായ ബിസിനസുകാരന്റെ മകള്‍ വിദേശത്ത് പഠിക്കുകയാണ്. അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ സ്‌കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാരിയെ കൂട്ടുകിടക്കാനായി വിളിച്ചു വരുത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് കൂട്ടുകാരി വീട്ടിലെത്തിയത്. ആ സമയം ബിസിനസുകാരന്‍ വീട്ടില്‍ ഇല്ലായിരുന്നു. ഇയാള്‍ വീട്ടിലെത്തിയ ശേഷം മകളെയും കൂട്ടുകാരിയെയും കൂട്ടി ഗുര്‍ഗോണിലെ സൈബര്‍ ഹബ്ബുവഴി നടക്കുകയും ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തിരുന്നു.
വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്ത് ലൈംഗിക ചേഷ്ടയോടെ വെള്ളമൊഴിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. രാത്രി മകള്‍ക്കൊപ്പം കിടന്ന പെണ്‍കുട്ടിയെ പ്രതി പുലര്‍ച്ചെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മുറിക്ക് പുറത്തിറക്കി അതിന് ശേഷം വലിച്ചുകൊണ്ട് തന്റെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി മുറി പൂട്ടിയ ശേഷം ബലാത്സംഗം ചെയ്തു.
പീഡന വിവരം ആരോടെങ്കിലൂം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ വിവരം പെണ്‍കുട്ടി കൂട്ടുകാരിയോട് പറഞ്ഞെങ്കിലും ഇതിനകം ബിസിനസുകാരന്‍ സ്ഥലം വിട്ടു. തുടര്‍ന്ന് ഇരുവരും പത്തുമണിയോടെ ഇരയുടെ വീട്ടിലേക്ക് പോയി കുട്ടിയുടെ മാതാവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് അണ്മയെയും കൂട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കുകി.
പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബിസിനസുകാരനെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, പീഡനം എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. വെള്ളിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇരയായ പെണ്‍കുട്ടിയും കൂട്ടുകാരിയും സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. സ്‌കൂള്‍ കാലത്ത് പെണ്‍കുട്ടി പതിവായി ഈ വീട്ടില്‍ വരുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam