
മലപ്പുറം: തീപിടിച്ച ശരീരവുമായി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. ചുങ്കത്തറ മാമ്പൊയിൽ തച്ചുപറമ്പൻ ഹുസൈന്റെ മകൻ ഫവാസ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് നാലോടെയാണ് ഫവാസ് തീപിടിച്ച ശരീരവുമായി പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫവാസ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ മരിച്ചു.
വാഹനാപകടത്തിൽ പരുക്കേറ്റ സഹോദരന്റെ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. എന്നെ രക്ഷിക്കണേ എന്ന് നിലവിളിച്ചാണ് ഫവാസ് ആശുപത്രിയിലെത്തിയത്. തുടർന്ന് ഫവാസിന്‍റെ ദേഹത്തെ തീ അണച്ച് അടിയന്തര ചികിത്സ നല്‍കിയെന്ന് മൗലാന ആശുപത്രി സൂപ്രണ്ടന്‍റ് ജെ തിലകൻ പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം നടന്ന കടയുടെ വരാന്തയില്‍നിന്നും റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. കൂടാതെ ഫോണിലെ കോള്‍ ഹിസ്റ്ററി നീക്കം ചെയ്ത നിലയിലാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം ഇന്ന് മൂന്നിന് എടക്കര പൂവത്തിക്കൽ ജുമാ മസ്ജിദിൽ കബറടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam