
ഒമാനില്‍ സ്വകാര്യ മേഖലയില്‍ തൊഴിലാളികള്‍ക്ക് 2018 ജനുവരി മുതല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. ഒമാന്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന ആരോഗ്യ പരിരക്ഷ തൊഴില്‍ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുമെന്നും ഒമാന്‍ ചേംബര്‍ അധികൃതര്‍ വ്യക്തമാക്കി. നടപടി ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസകരമാകുമെന്നാണ് വിലയിരുത്തല്‍
ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നിബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുവാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിയെന്നും ഇത് 2018 ജനുവരി മുതല്‍ നടപ്പിലാക്കുവാന്‍ കഴിയുമെന്നും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
ഒമാന്‍ തൊഴില്‍ നിയമത്തിലെ 33ാം വകുപ്പ് പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ എല്ലാ തൊഴില്‍ ഉടമകളും ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ നടപ്പിലാക്കണമെന്നും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപെട്ടു. നിയമ പ്രകാരം തൊഴിലുടമ, ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന വൈദ്യചികിത്സാ ചെലവ് ഒരു അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനിയിലൂടെ സംരക്ഷിക്കണമെന്നാണ് അനുശാസിക്കുന്നത്. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കണക്കു പ്രകാരം ഇതിനകം 75 കണ്‍സള്‍ട്ടന്‍സി ഓഫീസുകളും, 374 അന്താരാഷ്ട്ര കമ്പനികളും, രാജ്യത്തെ 1,887 മികച്ച കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നുണ്ട്.
ഇതര ജി.സി.സി രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒമാനില്‍ ഇപ്പോള്‍ നിര്‍ബന്ധമല്ല. ഇത് തൊഴിലാളികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോഴും അസുഖങ്ങള്‍ പിടിപെടുമ്പോഴും പ്രയാസം സൃഷ്‌ടിക്കാറുണ്ട്. ശമ്പളത്തില്‍ നിന്ന് തന്നെ ചികിത്സക്കും മരുന്നിനും മറ്റും പണം ചെലവഴിക്കേണ്ടി വരുന്നത് കുറഞ്ഞ ശമ്പളത്തിന് തൊഴിലെടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകും. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാകുന്നതോടു കൂടി ഒമാനിലെ വിദേശികളായ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസം തന്നെയാകും ഉണ്ടാകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam