
11 കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്. ഏഴ് പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. പീഡനത്തിനിരയായെന്ന് സംശയിക്കപ്പെടുന്ന കുട്ടികളുടെ വൈദ്യ പരിശോധന ഇന്നലെ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഇന്ന് രാവിലെയാണ് ലഭിച്ചത്. പരിശോധനക്ക് വിധേയരായ ഏഴ് കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്ദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇതുണ്ടാകൂ എന്നാണ് വിവരം.
കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായോ എന്ന കാര്യത്തില്‍ സാമൂഹിക നീതി വകുപ്പിനും പൊലീസിനും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയമാക്കി പീഡനത്തിന്റെ വിശദാംശങ്ങളും മറ്റു വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നത്. കുട്ടികള്‍ പീഡനത്തിനിരയായെന്ന് അറിഞ്ഞ ഉടനെ യത്തീംഖാനയിലെ കൗണ്‍സിലര്‍മാരും പുറമെ നിന്ന് എത്തിച്ച വിദഗ്ദരും ചേര്‍ന്നാണ് കുട്ടികളെ കൗണ്‍സിലിങിന് വിധേയരാക്കിയത്. എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്. വയനാട്ടില്‍ സാമൂഹിക നീതി വകുപ്പിന് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് നിന്ന് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇവിടെ എത്തിയ ശേഷമായിരിക്കും കൂടുതല്‍ പരിശോധന നടത്തുക.
ഇതിനോടകം പിടിയിലായവര്‍ എല്ലാവരും പരിസരവാസികള്‍ തന്നെയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അടുത്തടുത്തുള്ള സ്കൂളിനം ഹോസ്റ്റലിനും ഇടയിലുള്ള ഒരു കടയില്‍ വെച്ച് കുട്ടികളെ പീഡിപ്പിച്ചു എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ഇത് എങ്ങനെ സാധ്യമായെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam