
ഹവാന: ക്യൂബയുടെ പ്രസിഡന്‍റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു. ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ ഒരാളൊഴിച്ച് മറ്റെല്ലാവരും ഡിയസിനെ പിന്തുണച്ചു. പ്രസിഡന്‍റ് പദവിയൊഴിഞ്ഞെങ്കിലും റൗൾ കാസ്ട്രോ പാർട്ടി നേതൃസ്ഥാനത്ത് തുടരും 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്ട്രോ കുടുംബാംഗമല്ലാത്ത ഒരാൾ ക്യൂബയുടെ നേതൃപദവിയേൽക്കുന്നത്.
അതും വിപ്ലവത്തിനുശേഷം ജനിച്ച ഒരാൾ. രാജ്യത്തെ അധികാരകേന്ദ്രമായ കൗൺസിൽ ഓഫ് സ്റ്റേറ്റിന്‍റെ വൈസ് പ്രസിഡന്‍റായിരുന്ന മിഗ്വൽ ഡിയസ് പ്രസിഡന്‍റാകുമെന്നാണ് നേരത്തെ നിശ്ചയിക്കപ്പെട്ട കാര്യമാണ്. റൊൾ കാസ്ട്രോയുടെ ഉറ്റ അനുയായികൂടിയാണ് മിഗ്വൽ ഡിയസ്. അതുകൊണ്ടുതന്നെ നേതൃമാറ്റമുണ്ടായെങ്കിലും രാജ്യത്തിന്‍റെ അടിസ്ഥാനനയങ്ങൾ മാറുമെന്ന് നിരീക്ഷകർ കരുതുന്നില്ല.
വിദേശനയത്തിന് മാറ്റമുണ്ടാകില്ലെന്നും മുതലാളിത്തത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നും പുതിയ പ്രസിഡന്‍റ് വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ മാറ്റങ്ങൾ ആഗ്രഹിക്കുന്ന യുവതലമുറ ഡിയസിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. മുരടിച്ച സമ്പദ് രംഗമാണ് പുതിയ പ്രസിഡന്‍റിന്‍റെ കാത്തിരിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും വലുത്.
റൗൾ കാസ്ട്രോ പരിഷ്കരണങ്ങൾ പലതും കൊണ്ടുവന്നിരുന്നു, അമേരിക്കയുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ തന്നെ അതിലേറ്റവും പ്രധാനം. ചില ഉപരോധങ്ങൾ ഡോണൾഡ് ട്രംപ് പുനസ്ഥാപിച്ചെന്നു മാത്രം. അത്തരത്തിലെ പരിഷ്കരണങ്ങളുടെ വഴിയിലൂടൊവും മിഗ്വൽ ഡിയസും സഞ്ചരിക്കുകഎന്നാണ് യുവതലമുറയുടെ പ്രതീക്ഷ.
സ്ഥാനമൊഴിഞ്ഞെങ്കിലും റൗൾ കാസ്ട്രോ തന്നെയായിരിക്കും പാർടിയുടെ മേധാവി. സർവസൈന്യാധിപനും റൗൾ തന്നെയാണ്. അതുകൊണ്ട് നിർണായകതീരുമാനങ്ങളിൽ റൗൾ കാസ്ട്രോയുടെ അഭിപ്രായമാവും നടപ്പാവുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam