
ത്രിമൂര്‍ത്തികളെ കേന്ദ്രീകരിച്ചാണ് റഷ്യ ലോകകപ്പിന്റെ വര്‍ത്തമാനം. മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍. ഇവരില്‍ ആരും ലോകകപ്പ് ഉയര്‍ത്തിയിട്ടില്ല. ലോകകപ്പിന്റെ സാര്‍വ്വദേശീയ സ്വഭാവം അവകാശപ്പെടാനില്ലെങ്കിലും പകിട്ടും പൊലിമയുമുള്ള വമ്പന്‍ ക്ലബ്ബുകളില്‍ കോടികള്‍ വിലമതിക്കുന്ന താരങ്ങളാണവര്‍. ബാഴ്‌സലോണയില്‍ നിന്ന് പാരീസ് സാന്‍ ഷെര്‍മാങ്ങിലേക്ക് നെയ്മര്‍ ചേക്കേറിയത് 1800 കോടി രൂപയുടെ കരാറില്‍. നിലവില്‍ ഒരു കളിക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം.
2010 ലോകകപ്പിന്റെ വേളയില്‍ നെയ്മര്‍ക്ക് പതിനെട്ട് വയസ്സ്. അന്നേ നെയ്മര്‍ പ്രശസ്തനായിരുന്നു. മെസ്സിയേക്കാള്‍ വലിയ കളിക്കാരനാകുമെന്ന പെലയുടെ പ്രവചനം അന്തരീക്ഷത്തില്‍ അലയടിച്ച കാലം. നെയ്മറെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന 14,000 പേര്‍ ഒപ്പിട്ട നിവേദനം, ബ്രസീലിന്റെ കോച്ച് ദുംഗ ചവറ്റുകുട്ടയിലിട്ടു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ നെയ്മറിന് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിന് പരിക്കേറ്റ നെയ്മറിന് തുടര്‍ന്നു കളിക്കാനായില്ല. നെയ്മറില്ലാത്ത ബ്രസീല്‍ സെമി ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റു തുന്നംപാടി. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് മുള്ളറും ക്ലോസെയും ക്രൂസും ബ്രസീലിനെ കെട്ടുകെട്ടിച്ചത്.
റൊണാള്‍ഡീഞ്ഞോയുടെ ശൈലി സ്വന്തമായ രീതിയില്‍ വാര്‍ത്തെടുത്തതാണ് നെയ്മറുടെ ശൈലി. ഡ്രിബ്ളിംഗിലും വേഗത്തിലും പന്തടക്കത്തിലുമുള്ള തികവ് നെയ്മറെ, ബ്രസീലിന്‍റെ പാരമ്പര്യത്തിന്‍റെ പുതിയ തലമുറയുടെ അവകാശിയാക്കുന്നു.
2011ല്‍ ഫ്ലെമെങ്കോയ്‌ക്കെതിരെ നേടിയ ഉജ്ജ്വല ഗോള്‍ നെയ്മറുടെ പ്രതിഭയുടെ മിന്നല്‍ത്തിളക്കം ബോധ്യപ്പെടുത്തും. വിയ്യ റയാലിനെതിരെയുള്ള ഗോള്‍ ഒരു മെയ്യഭ്യാസിയുടേതായിരുന്നു.
റഷ്യ ലോകകപ്പില്‍ നെയ്മര്‍ തന്‍റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കുമെന്ന് ഉറപ്പാണ്. പരിക്കിന്‍റെ പിടിയില്‍നിന്നു മോചിതനായ നെയ്മര്‍ ക്രൊയേഷ്യക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഗോള്‍ നേടി തിരിച്ചുവരവ് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam