
ബംഗളുരു: ദളിതരെയും പിന്നാക്കവിഭാഗങ്ങളെയും വോട്ടിന് വേണ്ടി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചായക്കടക്കാരനെ പ്രധാനമന്ത്രിയാക്കിയ ബി.ജെ.പിക്ക് ആരോടും വിവേചനമില്ലെന്ന് ബെല്ലാരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി കര്‍ണാടകം പിടിക്കാനാണ് മോദിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി.
ഖനി അഴിമതിക്കാരായ റെഡ്ഡി സഹോദരങ്ങളുടെ തട്ടകത്തില്‍ അഴിമതിക്കെതിരെ മോദി പ്രസംഗിക്കുമോ എന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചിരുന്നു. ഇതേറ്റെടുത്ത പ്രധാനമന്ത്രി ജനാര്‍ദന്‍ റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിയെ വേദിയിലിരുത്തി സിദ്ധരാമയ്യയെ കടന്നാക്രമിച്ചു. സിദ്ധരാമയ്യയുടെ തന്നെ അഹിന്ദ വോട്ട് തന്ത്രത്തിന് മറുപടി പറയാനാണ് ബെല്ലാരിയില്‍ മോദി ശ്രമിച്ചത്. ദളിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും കോണ്‍ഗ്രസ് വഞ്ചിക്കുകയാണെന്ന് ആരോപിച്ചു. ദളിതനായ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ മുഖ്യമന്ത്രിയാക്കാതിരുന്നത് ചൂണ്ടിക്കാട്ടി. ദളിത്,മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ രാഷ്‌ട്രപതിമാരാക്കിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് പറഞ്ഞ മോദി, തന്‍റെ ഉദാഹരണവും നിരത്തി.
റെഡ്ഡിമാരുടെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ ഒന്നും പറയാതിരുന്ന മോദി, ബെല്ലാരിയുടെ നല്ലകാലം അവസാനിപ്പിച്ചത് സിദ്ധരാമയ്യയെന്ന് കുറ്റപ്പെടുത്തി. ജെ.ഡി.എസിനെതിരെയും മോദി മൗനംപാലിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ പ്രചാരണത്തിലാണ് മോദിക്കെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമം. വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്ന മോദിക്ക് അതേ നാണയത്തില്‍ മറുപടി പറയാനില്ലെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam