
മൂന്നാര്‍: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്‍റെ സന്ദർശനം ആരംഭിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദർശനം നടത്തുന്നത്. അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാർക്ക് ആശങ്കകളൊന്നും വേണ്ടെന്ന് സന്ദർശനത്തിനു മുൻപ് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടക്കമ്പൂരും വട്ടവടയും അടക്കമുള്ള മേഖലകൾ സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്ഥലത്ത് വർഷങ്ങളായി താമസിക്കുന്നവർക്കും ആവശ്യമായ രേഖകൾ കൈവശമുള്ളവർക്കും ഇത് സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്നു പറഞ്ഞ മന്ത്രി ഉദ്യാനത്തിന്‍റെ സംരക്ഷണവും ജനങ്ങളുടെ ആശങ്കയകറ്റുകയെന്നതുമാണ് പ്രധാന ഉത്തരവാദിത്തമന്നും വ്യക്തമാക്കി. പ്രദേശത്തെ വിഷയങ്ങളെക്കുറിച്ച് പഠിക്കാനും സ്ഥലത്തിന്‍റെ പ്രത്യേകത മനസിലാക്കാനും ധാരണയുണ്ടാക്കാനുമാണ് മന്ത്രിതല സംഘം ഇവിടെ സന്ദർശനം നടത്തുന്നതെന്നും ഇത് സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുമെന്നും പറഞ്ഞ മന്ത്രി വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു.
കയ്യേറ്റക്കാരെന്ന പേരിൽ കുറിഞ്ഞി ഉദ്യാന മേഖലയിൽ നിന്ന് കർഷകരെ ഇറക്കിവിടരുതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എ. കുര്യൻ ആവശ്യപ്പെട്ടു. ഇക്കാര്യം റവന്യൂ മന്ത്രിയെ അറിയിച്ചതായും സി.എ. കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam